''ഡോ. ആൻഡ്രൂസ് താങ്കൾ പറഞ്ഞത് വള്ളി പുള്ളി വിടാതെ കേട്ടെന്നു മാത്രമല്ല അതേ അളവിൽത്തന്നെ എനിക്ക് മനസിലാക്കാനും സാധിക്കുന്നുണ്ട്. അവസാനം താങ്കൾ പറഞ്ഞ ഒരു സ്വഭാവം വച്ച് നോക്കുമ്പോൾ അലീന നാമെല്ലാം വൈദ്യശാസ്ത്രത്തിൽ പറയുന്നത് പോലെ മൾട്ടിപ്പിൾ പെഴ്സനാലിറ്റിക്ക് വിധേയായിട്ടുള്ള ഒരു പെൺകുട്ടിയാണ്. വളരെ ഗൗരവത്തോടെയും അതേക്കാൾ അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടുന്ന ഒരു സംഗതിയാണിത്. പിന്നെ താങ്കൾ കരുതുന്നത് പോലെ ഒരു എക്സോർസിസം എന്നത് അത്രമാത്രം എളുപ്പവുമല്ല, പെട്ടെന്ന് ചെയ്യാൻ കഴിയുന്നതുമല്ല. വിദേശരാജ്യങ്ങളുടേതുപോലെയല്ല ഇവിടെ ഈ കൊച്ചുകേരളത്തിൽ. നിങ്ങളുടെ ഗ്രാമത്തിലെ ആ മെന്റൽ അസൈലം എന്നത് അതിനുവേണ്ടി എത്രമാത്രം പാകപ്പെട്ടു കിടക്കുന്നു എന്നെനിക്ക് കാണാതെ പറയാനും വയ്യ. അതിനേക്കാളുപരി ഞാൻ ഒരു വലിയ പ്രസ്ഥാനത്തിന്റെ കുടക്കീഴിൽ ആണെന്നത് എനിക്കുള്ള സ്വാതന്ത്ര്യത്തേക്കാൾ അസ്വാതന്ത്ര്യമാണ് അനുവദിച്ചു തരുന്നത്. പിന്നെ എക്സോർസിസത്തിനുള്ള അപ്രൂവൽ കിട്ടുക എന്നതൊക്കെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്. അതുകൊണ്ട് ഡോക്ടർ ദയവു ചെയ്ത് ഒരിക്കലും താങ്കൾ നിരാശപ്പെടില്ല എന്ന് കരുതി പറയട്ടെ, അത് നമുക്ക് മുന്നിൽ മറ്റൊരു മാർഗവും ഇല്ലെന്നു ഉറപ്പായാൽ മാത്രം ചെയ്യാനായി മാറ്റിവയ്ക്കാം. അതിന്റെ ഏതറ്റം വരെയും നിവർത്തിയില്ലെങ്കിൽ മാത്രം അന്ന് നമുക്ക് പോകാം.""
''അപ്പോൾ ഇപ്പോഴോ?""
ഫാദർ ബെഞ്ചമിൻ പെട്ടെന്ന് ഒരു മറുപടി പറയാതെ കുറച്ചു നേരം ആലോചിച്ചിരുന്നു. മനസിൽ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടക്കുന്നതുപോലെ.
''മറ്റൊരു തരത്തിലുള്ള പരിശോധനയ്ക്കും താങ്കളിനി തയ്യാറല്ലാത്ത മാനസികാവസ്ഥയിൽ എത്തിനിൽക്കുന്നത് കൊണ്ട് പൊടുന്നനെ കൃത്യമായ ഒരു നിർദേശം തരാൻ എനിക്കാവുന്നില്ല. എന്തായാലും അലീനയെ എനിക്കൊന്നു കാണണം. കണ്ടേതീരൂ. അവൾ ഏതു സ്റ്റേജിൽ ആണെന്ന് അറിഞ്ഞിട്ടേ തുടർന്ന് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനാവൂ...""
എനിക്കാശ്വാസമായി. വാസ്തവത്തിൽ എന്റെയും ഉദ്ദേശം അത് മാത്രമായിരുന്നു. എങ്ങനെയും ഇല്ലാത്ത സമയം ഉണ്ടാക്കി ബെഞ്ചമിനെ അലീനയിൽ കൊണ്ടെത്തിക്കുക. അത് ശ്രമം ഫലം കണ്ടപ്പോൾ എനിക്കാശ്വാസമായി.
എന്നെ സംബന്ധിച്ച് ഞാൻ എന്തിനും ഏതിനും തയ്യാറായിരുന്നു. സമയവും സൗകര്യവും ബെഞ്ചമിന്റെ കാര്യമാണ്. പക്ഷേ ബെഞ്ചമിൻ പറഞ്ഞത് മറ്റൊരു തരത്തിലാണ്. ഒരുതരം അവ്യക്തത എന്തുകൊണ്ടോ സംസാരത്തിൽ. അതുവരെ പറഞ്ഞതിൽ നിന്നും മാറി സംസാരം മറ്റൊരു വഴിയിലൂടെ പോയിക്കൊണ്ടിരുന്നു. ഞങ്ങളുടെ ആശുപത്രിയിലേക്കും വീട്ടിലേക്കുമുള്ള വഴിയെക്കുറിച്ചും ദൂരത്തെക്കുറിച്ചുമൊക്കെയാണ് അപ്പോൾ ചോദിച്ചത്. ശേഷം എനിക്കൊപ്പം വന്ന ഡ്രൈവറെ കണ്ട് എന്തോ സംസാരിക്കണമെന്ന് പറഞ്ഞു എഴുന്നേറ്റു ചെന്ന് അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അല്പം കഴിഞ്ഞു എനിക്കരികിൽ വന്നു തോളിൽ കൈതട്ടി യാത്ര പറയാനായി നിന്നു:
''ഡോക്ടർ ഇപ്പോൾ പോയ്ക്കൊള്ളൂ. അധികം വൈകാതെ ഒരു ദിനം ഞാൻ അവിടെ എത്തുന്നുണ്ട്, അലീനയെ നേരിൽ കാണണം സംസാരിക്കണം വിലയിരുത്തണം. എന്റെ പ്രോഗ്രാം ചാർട്ടുകളിൽ നിന്ന് എപ്പോഴാണ് ഒന്ന് തലയൂരി ഫ്രീ ആകാൻ പറ്റുന്നതെന്ന് ഞാൻ നോക്കട്ടെ. അതുവരെ ക്ഷമിക്കൂ.. എന്നിട്ടു നമുക്ക് നോക്കാം അടുത്ത ചുവടുവയ്പ്പുകൾ എങ്ങനെ വേണമെന്ന്. പിന്നെ താങ്കളുടെ ഡ്രൈവറോട് ഞാൻ കൃത്യമായി അവിടെ എത്തേണ്ടുന്ന വഴികൾ ചോദിച്ചു മനസിലാക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് പരിചയമുള്ള വഴിയാണ് അതെന്ന് മനസിലായത്.രാത്രി പോകേണ്ടുന്ന ചില കുറുക്കുവഴികൾ ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്. ആ വഴിയിലൂടെ തന്നെ പോയാൽ മതി. മാറ്റേണ്ട...""
ഫാദർ ബെഞ്ചമിൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ ഒരു വല്ലായ്ക തോന്നാതിരുന്നില്ല. എന്റെ ഡ്രൈവർക്കറിയാത്ത ഏതു കുറുക്കു വഴിയാണ് ബെഞ്ചമിന്റെ പക്കൽ ഉള്ളതെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. അൽപ്പമൊരു അസ്വാഭാവികത തോന്നിയെങ്കിലും ബെഞ്ചമിന്റെ വാക്കുകൾ തെറ്റിക്കേണ്ടെന്നു ഞാനും കരുതി. കാർ സ്റ്റാർട്ട് ചെയ്തു കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മറ്റൊരു കാര്യം കൂടി ഞാൻ ശ്രദ്ധിച്ചു. നൂറിനും നൂറ്റിയിരുപതിനും ഇടയിൽ കിടന്നു നല്ല നിയന്ത്രണത്തോടെ കാറോടിക്കുന്ന ഡ്രൈവർ അറുപതിനപ്പുറം പോകുന്നതേയില്ല. അയാളുടെ മുഖത്ത് അല്പം അതൃപ്തിയും ഇഷ്ടക്കേടും ഉണ്ടായിരുന്നു ഞാനത് ചോദിച്ചറിയാൻ തീരുമാനിച്ചു.
''ഫാദർ ബെഞ്ചമിൻ എന്താണ് പറഞ്ഞത്..?""
''പുതിയ ഒരു വഴി കണ്ടു പിടിച്ച പോലെയാണ് അദ്ദേഹം ഈ വഴിയിലൂടെ പോകാൻ പറഞ്ഞത്. ഓട്ടം നോക്കുമ്പോൾ വലിയ വ്യത്യാസമൊന്നുമില്ല. വളവും തിരിവും കൂടുതലാണ്. മിന്നിച്ചു വിടാൻ പറ്റില്ല. വണ്ടികൾ തീരെ കുറവാണ്. മറ്റേ വഴിയാണെങ്കിൽ സ്ട്രെയ്റ്റ് ഹൈവേ ആണല്ലോ. ഒറ്റ പിടുത്തം പിടിച്ചാ മതി. പക്ഷേ അച്ചൻ സമ്മതിക്കുന്നില്ല. ഞാൻ അഭിപ്രായം പറഞ്ഞപ്പോഴും ഈ വഴി പോയ മതി എന്ന് പറഞ്ഞു. അതും വേഗത കുറച്ചു പോകാനും...""
ആൻഡ്രൂസ് അൽപനേരം ആലോചിച്ചിരുന്നു. ആ മൗനത്തെ ഒന്ന് പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ ഡ്രൈവർ ചോദിച്ചു.
''സാറിന് മറിച്ചെന്തെങ്കിലും തോന്നുന്നെങ്കിൽ അതുപോലെ ചെയ്യാം. വഴി മാറ്റണോ? അച്ചൻ അറിയാനൊന്നും പോകുന്നില്ല. നമുക്ക് വേഗം എത്തുകയും ചെയ്യാം...""
''അച്ചൻ അറിയും എന്നതിൽ സംശയിക്കണ്ട. പിന്നെ ഒന്നുമില്ലാതെ ബെഞ്ചമിൻ അങ്ങനെ പറയില്ല. തൽക്കാലം അച്ചൻ പറഞ്ഞത് പോലെ മാത്രം പോയാൽ മതി.""
ഒരുമണിക്കൂർ മതിയായിരുന്ന ദൂരം താണ്ടിയെത്തുമ്പോൾ ഒന്നര മണിക്കൂർ തീർന്നിരുന്നു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഞങ്ങൾ പോർച്ചിലേക്ക് കാർ കയറ്റിയിടുമ്പോൾ അവിടെ കുറച്ചു നേരം മുൻപ് എത്തിയെന്നവണ്ണം ബെഞ്ചമിൻ നിൽപ്പുണ്ടായിരുന്നു എന്നതാണ്. ചിരിച്ചുകൊണ്ട് എനിക്കരികിലേക്ക് നടന്നടുത്തുകൊണ്ടു പറഞ്ഞു.
''നിങ്ങളോടു മെല്ലെ വരാൻ പറഞ്ഞു ഞങ്ങൾ അല്പം കൂടി എളുപ്പമുള്ള മറ്റൊരു വഴിയിലൂടെ പോന്നു. വന്ന സമയം കൊണ്ട് വെറുതെയിരുന്ന് മുഷിയേണ്ടല്ലോ എന്ന് കരുതി ആകെയൊന്ന് ചുറ്റിയടിച്ചു കണ്ടു ഡോക്ടറുടെ പൈതൃക സ്മാരക ആശുപത്രി. എന്തായാലും കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. എന്റെ അഭിരുചിക്കൊക്കെ ചേരുന്നതാണ്. നല്ല അറ്റ്മോസ്ഫിയർ. ഏതെങ്കിലും കാലത്ത് വിദേശത്തുനിന്നൊക്കെയുള്ള കെട്ടുപാടുകൾ മുറിച്ചുകളഞ്ഞു നാട്ടിൽ വന്നു ഏതെങ്കിലും പള്ളിയാശുപത്രിയിൽ സെറ്റിൽ ചെയ്യാനുള്ള അവസരമുണ്ടായാൽ തീർച്ചയായും ഞാനിവിടെ വന്നെത്തും. കുറച്ചു നേരമെങ്കിലും രോഗികളെ നോക്കാൻ വേണ്ടി. ഞാൻ കരുതിയ പോലെയല്ല. നമുക്ക് പറ്റിയ സ്ഥലമാണ്. മന്ത്രം, തന്ത്രം, ആഭിചാരം, എക്സോർസിസം... എല്ലാത്തിനുമുള്ള ഒരു സ്പേസിവിടെ കാണുന്നുണ്ട്. മൊത്തത്തിൽ ഒരു കുഴമറച്ചിൽ. അതങ്ങനെത്തന്നെ വേണം. അങ്ങനെ നിൽക്കട്ടെ. പെട്ടെന്ന് ഞാൻ പ്ലാൻ മാറ്റിയതാണ്. ഇന്ന് രാത്രിയിൽ ഉറക്കം അല്പം കുറച്ചാൽ മതിയെന്ന് തീരുമാനിച്ചു. ഇനി പെട്ടെന്നൊന്നും വിചാരിച്ച പോലെ സമയം കിട്ടിയെന്നു വരില്ല. അപ്പോൾ പിന്നെ ഈ രാത്രി തന്നെ അലീനയെ കണ്ടുപരിചയപ്പെട്ടു പോകാം എന്ന് കരുതി...""
ആ സമയം ഞാൻ അറിയാതെ ഒന്നുവാച്ചിലേക്ക് നോക്കി. സമയം രണ്ടുമണിയോടടുക്കുന്നു. ആ പെൺകുട്ടി നല്ല ഉറക്കമാകും എന്ന് തോന്നി. പക്ഷേ വിളിച്ചുണർത്താതെ രക്ഷയില്ല. ആവശ്യം തന്റേതാണ്. ഒട്ടും ഔചിത്യബോധമുണ്ടായിക്കൂടാ. എന്നെ നോക്കി ചിരിച്ചുകൊണ്ടുതന്നെ ബെഞ്ചമിൻ പറഞ്ഞു.
''അലീനയെ ഉണർത്തി ബുദ്ധിമുട്ടിക്കാനൊന്നും നിൽക്കണ്ട. അവൾ ഉറങ്ങുകയാണെങ്കിലും കുഴപ്പമില്ല, എനിക്കൊന്ന് കാണേണ്ട ആവശ്യം മാത്രമേയുള്ളൂ...""
എനിക്കല്പം ആശ്വാസം തോന്നി. പക്ഷേ അലീനയുടെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ ബെഞ്ചമിൻ വെറുതെയെന്നവണ്ണം തുടർന്നു:
''എനിക്കൊരുതോന്നൽ വെറുതെ, അലീന ഉറങ്ങിയിട്ടുണ്ടാവില്ല എന്ന്..അവൾക്കറിയാമെന്നു തോന്നുന്നു ഇന്ന് ഞാനിവിടെ വരുമെന്ന്...അല്ലെങ്കിൽ ഇന്ന് രാത്രി ഉറക്കം കിട്ടാതെ അവളിവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടാകുമെന്ന് എനിക്കൊരു തോന്നൽ. പിന്നെ എങ്ങനെ വരാതിരിക്കും...""
അലീനയുടെ മുറിയിൽ പ്രകാശമുണ്ടായിരുന്നു. വാതിൽ വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽ നടന്നിരുന്ന ഞാൻ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഉള്ളിലേക്ക് തുറന്നു. എന്നെ കണ്ടപ്പോൾ പതിവുപോലെ കാണുമ്പോൾ ചിരിക്കുന്നതുപോലെ അവൾ ചിരിച്ചു.
''എന്താ അലീന ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ...""
''ഉവ്വല്ലോ. ഞാനിപ്പോൾ എഴുന്നേറ്റതേയുള്ളൂ. മുറിയിൽ എന്തോ ഒരു ശബ്ദം കേട്ടു. ഉണർന്നു നോക്കിയപ്പോൾ ഒന്നും കാണാനില്ല. പിന്നെ ഉറക്കം വരുന്നില്ല. ഉറക്കം വരുമ്പോൾ കിടക്കാമെന്നു കരുതി ഇരിക്കുകയായിരുന്നു.""
ഫാദർ ബെഞ്ചമിൻ അവളെത്തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു. അലീനയുടെ ഓരോ ചലനങ്ങളും അദ്ദേഹം നോക്കി പഠിച്ചുകൊണ്ടിരുന്നു. ഫാദർ ബെഞ്ചമിനെ കണ്ടിട്ടും അലീനയിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. സാധാരണ ഒരാളെ കാണുന്നതുപോലെ തന്നെ അവൾ നോക്കി നിന്നു.
''അലീന ഞാൻ ഫാദർ ബെഞ്ചമിൻ. ഡോക്ടറുടെ ഒരു സുഹൃത്തുകൂടിയാണ്. അലീനക്ക് ഉറക്കം വരുന്നില്ല എന്നല്ലേ പറഞ്ഞത്. നമുക്ക് കുറച്ചു നേരം ഇരുന്നു സംസാരിച്ചാലോ...""
അവൾ എന്തുചെയ്യണമെന്ന മട്ടിൽ എന്നെ നോക്കി. ഞാൻ ആകട്ടെ എന്ന് കണ്ണുകൊണ്ടു നിർദേശം നൽകി. പിന്നെ അവൾക്കൊട്ടും എതിർപ്പുണ്ടായില്ല. ഞാൻ ഫാദർ ബെഞ്ചമിനെ നോക്കി. അവിടെ എന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടോ എന്ന മട്ടിൽ. ഞാൻ പുറത്തു നിൽക്കുന്നതാണ് അപ്പോഴത്തെ സാഹചര്യത്തിൽ നല്ലതെന്ന് ഫാദർ പറയാതെ തന്നെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. അലീനയുടെ മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സാവകാശം ആ മുറിയുടെ വാതിൽ അടഞ്ഞു.
പുറത്ത്, അവിടെ അങ്ങനെ കാത്തുനിൽക്കേണ്ടതില്ലെന്നു കരുതി ഞാൻ എന്റെ ഒ.പി മുറിയിൽ വന്നിരുന്നു.
കാത്തിരുന്നു ഉറക്കം വന്നു തുടങ്ങിയപ്പോൾ അതിൽ നിന്നും രക്ഷപെടാൻ ഇടയ്ക്കിടെ ഞാൻ അലീനയുടെ മുറിക്ക് മുന്നിലൂടെ രണ്ടുമൂന്നു തവണ നടന്നു. പതിഞ്ഞ സ്വരത്തിൽ അവിടെനിന്നു സംസാരം കേൾക്കാമായിരുന്നു. ചെവിയോർത്തപ്പോൾ സംസാരിക്കുന്നത് അലീന തന്നെയാണെന്ന് മനസിലായി. ബെഞ്ചമിന്റെ സ്വരം അപൂർവമായേ കേൾക്കാനുണ്ടായിരുന്നുള്ളൂ. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ബെഞ്ചമിൻ മുറിയിൽ നിന്നിറങ്ങിവന്നത്. ആ സമയത്ത് വരാന്തയുടെ അറ്റത്ത് ഞാൻ നിന്നിരുന്നു. ബെഞ്ചമിൻ മുറിയിൽ നിന്നിറങ്ങുന്നതു കണ്ടപ്പോൾ വേഗത്തിൽ ഞാനവിടെ ചെന്നു. ഫാദർ തികച്ചും ശാന്തനായിരുന്നു. അദ്ദേഹം വാതിൽ പുറത്തു നിന്നും തഴുതിട്ടു. ഉള്ളിൽ വെളിച്ചം അണഞ്ഞിരുന്നത് ഞാൻ അറിഞ്ഞു.
''നന്നായി ഉറങ്ങട്ടെ. നല്ല ക്ഷീണമുണ്ടാകും. കാലത്ത് അലീന എഴുന്നേറ്റു വിളിക്കുമ്പോൾ മാത്രം വാതിൽ തുറന്നാൽ മതിയാകും.""
മറ്റൊന്നും പറയാതെ ഫാദർ ബെഞ്ചമിൻ നടന്നു. ആ നേരം അത്തരം ഒരു നിശബ്ദത അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു ഞാൻ അദ്ദേഹത്തിന് ഒരു ചായ കൊടുത്തു. അത് കുടിച്ചതോടെ അദ്ദേഹം കൂടുതൽ ഉന്മേഷവാനായി.
''ഗംഭീരൻ ചായ. ഈ സമയത്തേക്ക് ഏറ്റവും ആവശ്യമായത് തന്നെ. മൂന്നുമണിക്കൂർ മിനിമം ഓടേണ്ടതാണ് കാർ. ഇപ്പോൾ പോയാൽ നേരം വെളുക്കുന്നതിനുമുമ്പേ പള്ളി പിടിക്കാം. രണ്ടു കാര്യം ഉണ്ട്. ഒന്ന് നാലഞ്ചു ഗ്ലാസ് ചായ കൊള്ളുന്ന ഒരു ഫ്ളാസ്ക് വേണം. പിന്നെ പോർച്ചിൽ കിടക്കുന്ന താങ്കളുടേതല്ലാത്ത ഒരു വാഹനം. കൃത്യം ആറുമണിക്കൂറിനുള്ളിൽ ഇവിടെ തിരിച്ചെത്തും. പള്ളിയിൽ ചെന്ന് നന്നായൊന്നുറങ്ങിയിട്ട് അത്യാവശ്യം ചില കാര്യങ്ങൾ ചെയ്തുതീർത്ത ശേഷം ഞാൻ വിളിക്കാം. അലീനയെക്കുറിച്ചു ചില കാര്യങ്ങൾകൂടി എനിക്കറിയേണ്ടതുണ്ട്. അതുകൂടി കേട്ടുകഴിഞ്ഞു ചിലതെല്ലാം ചേർത്തുവെച്ചശേഷം ഞാൻ പറയാം...""
പോർച്ചിൽ കിടന്നിരുന്ന ഒരു രോഗിയുടെ കാറെടുത്തു ഫാദർ അപ്പോൾ തന്നെ അവിടെനിന്നും യാത്രയായി. തിരിച്ചു പോകുമ്പോൾ ഡ്രൈവറോട് പിറകിൽ ഇരുന്ന് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു കാർ ഓടിച്ചത് ഫാദർ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സീറ്റിൽ ഇടതുവശത്ത് നിറഞ്ഞ ചായ ഫ്ളാസ്ക് എപ്പോൾ വേണമെങ്കിലും എടുത്തു കുടിക്കാൻ സൗകര്യത്തിൽ ഇരിപ്പുണ്ടായിരുന്നു. എന്തിനാണ് അപ്പോൾ അങ്ങനെയൊരു മറിമായം കളിയെന്നു എനിക്ക് മനസിലായില്ല.
രാത്രി ബെഞ്ചമിൻ വിളിക്കുമ്പോൾ ചോദിക്കാമെന്ന് കരുതി ഞാനതും കരുതിവെച്ചു.
കൃത്യം പത്തരയ്ക്ക് ബെഞ്ചമിൻ പറഞ്ഞിരുന്ന ആറുമണിക്കൂർ ആയപ്പോഴേക്കും കാർ അവിടെ തിരികെ എത്തി. ബെഞ്ചമിന്റെ വണ്ടിയെടുത്ത് അതേ ഡ്രൈവർ തന്നെ സംസാരിക്കാനൊന്നും നിൽക്കാതെ വേഗത്തിൽ തിരികെ പോയി. രാത്രിയാകുന്നതുവരെ കാത്തിരിക്കുക മാത്രമേ എനിക്ക് നിവർത്തിയുണ്ടായിരുന്നുള്ളൂ.
രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് ബെഞ്ചമിന്റെ ഫോൺ എന്റെ ചെവിയരികിലേക്ക് മൂളിയെത്തുന്നത്. തിരക്കിനിടയിൽ മറന്നുകളയുകയോ അല്ലെങ്കിൽ അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കേസെന്ന നിലയിൽ വിട്ടു പോയിട്ടുണ്ടാകുമോ എന്നോർത്തു കിടക്കുകയായിരുന്നു ഞാൻ. അപ്പോഴാണ്. തികഞ്ഞ ശാന്തതയിൽ ഫാദർ ബെഞ്ചമിൻ അപ്പുറത്ത് ...
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |