ലക്നൗ : ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട്ടിൽ പോകാൻ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് അനുമതി നൽകി. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെ നാല് പേര്‍ക്കാണ് യു. പി സര്‍ക്കാർ യാത്രാനുമതി നല്‍കിയത്.
നേരത്തെ യാത്രയ്ക്കിടെ ലക്‌നൗ - ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ എവിടെപ്പോയാലും യു.പി പൊലീസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. താന്‍ വീട്ടിലും ഓഫിസിലും അല്ലാതെ എവിടെ പോയാലും യു.പി പൊലീസിന്റെ തമാശ തുടങ്ങുമെന്ന് പ്രിയങ്ക പറഞ്ഞു.എന്തൊക്കെയായാലും താന്‍ ആ കുടുംബത്തെ കാണും. തന്നെ തടയുന്നത് ജനങ്ങളെ ബാധിക്കുമെന്ന് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു. എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തന്റെ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അരുണ്‍ വാല്‍മീകി എന്ന യുവാവാണ് ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് .ക്രമസമാധാന നിലയുമായി ബന്ധപ്പെട്ടാണ് പ്രിയങ്കയെ തടയാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
ചോദ്യം ചെയ്യലിനിടെ ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാവ് മരിക്കുകയായിരുന്നെന്നാണ് യു.പി പൊലീസിന്റെ വിശദീകരണം. ക്ലീനിംഗ് ജോലിക്കാരനായിരുന്ന യുവാവിനെ പണം മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |