കാശ്മീരിൽ അന്യനാട്ടുകാരെ തിരഞ്ഞുപിടിച്ച് വെടിവച്ച് കൊല്ലുന്ന പുതിയ തന്ത്രമാണ് ഭീകരർ ഇപ്പോൾ പയറ്റുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പതിനൊന്നോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ മലയാളി ജവാൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികരും വീര്യമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സൈന്യം രജൗരി മേഖലയിലെ കൊടുംവനത്തിൽ ഒളിച്ചിരുന്ന ആറ് ഭീകരരെ വകവരുത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാശ്മീരിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ക്രമസമാധാനത്തകർച്ചയ്‌ക്കൊപ്പം തൊഴിലില്ലായ്മ കൂടുകയും വികസനം ഇല്ലാതാകുകയും ചെയ്യുന്നിടത്താണ് അരാജകത്വവും ഭീകരവാദവും വേരുറപ്പിക്കുക. കാശ്മീരിൽ പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തിന് പല രാഷ്ട്രീയ കാരണങ്ങളുമുണ്ട്. അതെന്തായാലും കാശ്മീരിൽ വികസന പുരോഗതി കൈവന്നാൽ പിന്നെ എത്ര കിണഞ്ഞു ശ്രമിച്ചാലും ഭീകരതയ്ക്ക് വളരാനാകില്ല. ഇത് മുൻകൂട്ടിക്കണ്ടാണ് ഭീകരർ പുതിയ തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നത്. നിർമ്മാണ മേഖലയിലും കൃഷിയിടങ്ങളിലും ഫാക്ടറികളിലും മറ്റും ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ അവരുടെ താമസസ്ഥലത്ത് കടന്നുകയറിയാണ് ഭീകരർ വധിച്ചത്. കൂടാതെ പണ്ഡിറ്റ് വിഭാഗക്കാരനായ വ്യാപാരിയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും ഭീകരർ വെടിവച്ച് കൊല്ലുകയുംചെയ്തു. അവിടെ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം ചൂണ്ടിക്കാട്ടി, താത്‌കാലികമായി ലക്ഷ്യം നേടുന്നതിൽ ഭീകരർ വിജയിച്ചതായി ചില കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഭീതികാരണം മനുഷ്യർ ഒഴിഞ്ഞുപോകുക സാധാരണമാണ്. നൂറുകണക്കിന് അന്യനാട്ടുകാരായ തൊഴിലാളികൾ ഇപ്പോൾ കാശ്മീർ ഒഴിഞ്ഞ് പോകുന്നുണ്ട്. പ്രധാനമായും യു.പി, ഹരിയാന ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കാശ്മീരിൽ പണിയെടുക്കുന്നത്. കുടുംബാംഗങ്ങൾ പരിഭ്രാന്തരായതിനാലാണ് തങ്ങൾ തിരികെ പോകുന്നതെന്നും ശരിയായ സുരക്ഷ ഉറപ്പാക്കിയാൽ തിരികെ വരുമെന്നും അവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിലെ പ്രത്യേക സ്ഥിതിവിശേഷം വിലയിരുത്താൻ കേന്ദ്രമന്ത്രി അമിത് ഷാ അടിയന്തരയോഗം കൂടി. ഭീകരാക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പാകിസ്ഥാനിലുള്ള ചില കേന്ദ്രങ്ങളാണെന്ന് തെളിവുകൾ സഹിതം ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ടുകൾ നല്‌കിയതിനാലാവണം വീണ്ടുമൊരു മിന്നലാക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് അമിത് ഷാ രണ്ട് ദിവസം മുമ്പ് മുന്നറിയിപ്പ് നൽകിയത്. കാശ്മീരിന് പ്രത്യേകാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് രണ്ട് വർഷത്തോളമായി. സംസ്ഥാനപദവി ഇല്ലാതാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവിടത്തെ ജനങ്ങളിൽ നിന്ന് ഇതിനെതിരെ വലിയ ഭൂകമ്പമൊന്നും ഉണ്ടായില്ല. ഇത് പല കേന്ദ്രങ്ങളെയും നിരാശരാക്കി. മാത്രമല്ല ഏതൊരു ഇന്ത്യൻ പൗരനും കാശ്മീരിൽ സ്ഥലം വാങ്ങാനും ബിസിനസ് നടത്താനും അനുവാദവും ലഭിച്ചു. അങ്ങനെ അഴിമതിയുടെയും അക്രമത്തിന്റെയും പാതയിൽനിന്ന് കാശ്മീർ പതുക്കെ പിന്മാറാൻ തുടങ്ങുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതെങ്ങനെയെങ്കിലും അട്ടിമറിച്ചില്ലെങ്കിൽ ഭീകരരുടെ കഞ്ഞിയിലാവും പാറ്റവീഴുക. ഇത് മുൻകൂട്ടിക്കണ്ടാണ് വികസനം തടയുന്നതിന്റെ ഭാഗമായി ഭീകരർ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തുക എന്ന അവരുടെ ലക്ഷ്യം ഇന്ത്യൻ ചെറുത്തുനില്‌പിൽ തവിടുപൊടിയാകാനാണ് സർവസാദ്ധ്യതയും. അതിന്റെ സമയം അധികം ദൂരെയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |