ഇരിട്ടി : കൊവിഡ് വ്യാപന നിയന്ത്രണമെന്ന പേരിൽ അതിർത്തി അടച്ച് മലയാളികളെ വട്ടം കറയ്ക്കുന്ന കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം വ്യാപകം. മാക്കൂട്ടത്ത് താൽക്കാലിക കെട്ടിടമൊരുക്കി നിരീക്ഷണ കാമറകളടക്കം സ്ഥാപിച്ചാണ് കർണാടക ചെക്‌പോസ്റ്റിൽ നടപടികൾ കർശനമാക്കുന്നത്. കുട്ടികൾ അടങ്ങുന്ന കുടുംബമടക്കം കിലോമീറ്ററുകൾ വട്ടംകറങ്ങിയാണ് അതിർത്തി കടക്കുന്നത്.
കൊവിഡ് നിരക്ക് കുറഞ്ഞതോടെ ബംഗളൂരുവിലെ ചില കമ്പനികൾ വർക്ക് അറ്റ് ഹോം സമ്പ്രദായം അവസാനിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ കേരളത്തിൽ കൊവിഡ് കേസുകൾ കൂടുതലാണെന്ന പേരിലാണ് കർണാടക ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
കേരള -കുടക് പൊതുഗതാഗത നിരോധനം 30 വരെ നീട്ടിയതോടെയാണ് കർണാടകയിലുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലായിരിക്കയാണ്. ഇതിനു പുറമെ ചെലവും കൂടുന്നു. മറ്റ് ചെക്‌പോസ്റ്റുകളിൽ അൽപം ഇളവുകൾ ലഭിക്കുമ്പോൾ പ്രധാന അതിർത്തിയായ മാക്കൂട്ടത്ത് കടുത്ത നിയന്ത്രണമാണ്.
ഓരോ വരവിനും ആർ.ടി.പി.സി ആർ
രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്കു പോലും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഓരോ തവണയും ലാബുകളിൽ ഇതിനായി 500 മുതൽ 700 രൂപ വരെ നൽകണം. ജില്ലയിൽനിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ഒറ്റ സർവിസ് മാത്രമാണ് നിലവിലുള്ളത്. കണ്ണൂരിൽനിന്ന് രാവിലെ 7.30ന് പുറപ്പെടുമ്പോൾ രാവിലെ ഒമ്പതിനാണ് ബംഗളൂരുവിൽനിന്ന് തിരിച്ചുള്ള സർവീസ്. മാനന്തവാടി വഴിയാണ് ഈ ബസ് കടന്നുപോകുന്നത്.
ഓട്ടം നിർത്തി കെ.എസ്.ആർ.ടി.സി. ബസ്സുകളും
തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽനിന്ന് കർണാടകയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകളെല്ലാം ഓട്ടം നിർത്തിയിരിക്കുകയാണ്. കണ്ണൂരിൽനിന്ന് നാലും തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽനിന്ന് രണ്ടുവീതവും ബസുകളാണ് നേരത്തെ ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നത്. മൈസൂരു ബസുകളും ഓടുന്നില്ല. നിലവിൽ ഒക്‌ടോബർ 30 വരെയാണ് നിരോധനം.
സ്വകാര്യ ബസുകൾ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ കാസർകോട് സുള്ള്യ വഴിയാണ് അതിർത്തി കടക്കുന്നത്. നേരത്തെ അമ്പതോളം വാഹനങ്ങൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പത്തെണ്ണം മാത്രമാണ് ഓടുന്നത്. സ്വകാര്യ വാഹനങ്ങളും മാക്കൂട്ടം കടക്കാൻ പാടുപെടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |