SignIn
Kerala Kaumudi Online
Thursday, 25 April 2024 5.16 AM IST

പാറപ്പള്ളി കടലോര ടൂറിസം പ്രതീക്ഷയോടെ, കണ്ണും നട്ട്...

1

കൊയിലാണ്ടി: പ്രഖ്യാപനത്തിനു പഴക്കം കൂടുന്നുവെന്നല്ലാതെ നിർദ്ദിഷ്ട പാറപ്പള്ളി കടലോര ടൂറിസം പ്രോജക്ടിനു ഇതുവരെ പ്രത്യേകിച്ചൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ, ടൂറിസം വികസനം വികേന്ദ്രീകൃത തലത്തിലേക്ക് പടർത്താൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് പുത്തൻനയം ആവിഷ്കരിച്ചിരിക്കെ, ഇനിയെങ്കിലും ഈ മനോഹര തീരത്തിന് ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാരൊക്കെയും.

കടലിനോടു ചേർന്നു പാറക്കൂട്ടത്തിനു മുകളിലായി, പ്രകൃതിരമണീയമായ പശ്ചാത്തലമുള്ള ആരാധനാലയമെന്ന നിലയിൽ പാറപ്പള്ളിയുടെ ചരിത്രപരവും ആത്മീയവുമായ തനിമ സംരക്ഷിച്ചുള്ള വികസന പദ്ധതി തന്നെയാണ് നേരത്തെ ആലോചിച്ചുവന്നത്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ ഭരണകൂടം വിദഗ്ദസമിതിയെ നിയോഗിക്കുന്നുണ്ടെന്നും വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള സാദ്ധ്യത കൂടി ആരായുന്നുണ്ടെന്നും മറ്റുമായിരുന്നു വർഷങ്ങൾക്കു മുമ്പ് ജനപ്രതിനിധികളുടെയെന്ന പോലെ അധികൃതരുടെയും പ്രഖ്യാപനം. പക്ഷേ, ഈ പ്രഖ്യാപനം ഫലത്തിൽ പാഴ്‌വാക്കായി മാറുന്നതായിരുന്നു അനുഭവമെന്നു മാത്രം. പുതിയ സാഹചര്യത്തിൽ ഇനി ഏറെ കാത്തിരിപ്പ് വേണ്ടി വരില്ലെന്ന തോന്നലാണ് പൊതുവെ.

പാറക്കെട്ടുകൾക്കു മുകളിൽ തീർത്ത പാറപ്പള്ളിയ്ക്കടുത്തായി കുന്നിൻമുകളിലുള്ള 14 മഖ്റബകൾ (കല്ലറകൾ) സഹാബത്തുകളുടേതാണെന്നാണ് (നബിയുടെ കൂടെ കഴിഞ്ഞവർ) വിശ്വാസം. കെട്ടിടത്തിനുള്ളിലുമുണ്ട് ഒരു മഖ്റബ. പുണ്യതീർത്ഥാടന കേന്ദ്രമായ ഇവിടേക്ക് വിദൂരദിക്കുകളിൽ നിന്നെന്ന പോലെ വിദേശങ്ങളിൽ നിന്നു പോലും വിശ്വാസികളെത്താറുണ്ട്.

 തിളങ്ങുന്ന തീരം

കൊയിലാണ്ടി കൊല്ലം അങ്ങാടിയിൽ നിന്ന് ഏതാണ്ട് അര കിലോമീറ്റർ മാത്രം അകലമേയുള്ളൂ പാറപ്പള്ളി കടലോരത്തേക്ക്. വെള്ളാരങ്കല്ലുകളുടെ തിളക്കത്തിൽ വേറിട്ടുനിൽക്കുന്ന ഈ തീരം ആരുടെയും മനം കവരും. തിരമാലകളുടെ തഴുകലേറ്റുള്ള കൃഷ്ണശിലക്കട്ടകൾ സഞ്ചാരികൾക്ക് പ്രകൃതി ഒരുക്കിയ ഇരിപ്പിടങ്ങൾ തന്നെ. പതിനെട്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പാറപ്പള്ളി കുന്ന് വിശ്വാസികൾക്കിടയിൽ 'മയ്യിത്ത്കുന്ന് ", കുലമലക്കുന്ന് " എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പള്ളി സ്ഥാപിച്ചത് ഇസ്ലാം മത പ്രചാരണത്തിനായി ഇവിടെയെത്തിയ പ്രബോധകൻ തമീമുൽ അൻസാരിയാണെന്നാണ് വിശ്വാസം. പഴക്കം ചെന്ന രണ്ടു പള്ളികൾ കൂടിയുണ്ട് ഈ കുന്നിൻമുകളിൽ; ഔലിയാ പളളിയും ഖിള്ർ പള്ളിയും. മുനമ്പത്ത് പള്ളിയെന്നും പേരുണ്ട് ഖിള്ർ പള്ളിയ്ക്ക്.

ഈ പള്ളിക്ക് തൊട്ടുതാഴെ പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന തെളിനീരുറവ് 'ഔലിയാ വെള്ള "മായാണ് അറിയപ്പെടുന്നത്. പുണ്യതീർത്ഥമെന്ന നിലയിൽ വിശ്വാസികൾ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട് ഇതിന്. പാറപ്പള്ളിയിൽ സിയാറത്തിന് എത്തുന്നവർ ഔലിയ വെള്ളവുമായാണ് മടങ്ങുക.

കാപ്പാടിനേക്കൾ വിനോദസഞ്ചാര സാദ്ധ്യതകളുള്ള ഈ കടലോര മേഖലയിൽ പാറപ്പള്ളിയുടെ ആത്മീയവിശുദ്ധിയ്ക്ക് കളങ്കമേൽക്കാതെയുള്ള ടൂറിസം വികസന പദ്ധതിയ്ക്കാണ് ഇന്നാട്ടുകാർ ഉറ്റുനോക്കുന്നത്.

'' പാറപ്പള്ളി കടലോരമേഖല കൂടി ഉൾപ്പെടുന്ന ടൂറിസം കോറിഡോർ പ്രോജക്ട് സർക്കാരിന്റെ പരിഗണയിലാണ്. വൈകാതെ ഈ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുമെന്നു തന്നെയാണ് പ്രതീക്ഷ.

കാനത്തിൽ ജമീല,

എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.