പോഗ്യാംഗ്: അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഉത്തരകൊറിയ. രണ്ടു വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്തരം ആയുധം പരീക്ഷിക്കുന്നതെന്നും സമുദ്രാന്തര സൈനിക നീക്കങ്ങൾക്ക് ഇത് ശക്തി പകരുമെന്നും ഉത്തരകൊറിയ അറിയിച്ചു. പരീക്ഷണത്തിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു. മിസൈൽ ജപ്പാൻ കടലിൽ പതിച്ചതായി ദക്ഷിണ കൊറിയൻ സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചു.
കിഴക്കൻ തുറമുഖനഗരമായ സിൻപോയ്ക്കു സമീപം കടലിൽ നിന്നാണ് മിസൈൽ തൊടുത്തത്. ഉത്തര കൊറിയയ്ക്ക് അന്തർവാഹിനികൾ നിർമ്മിക്കുന്ന വമ്പൻ കപ്പൽശാല സ്ഥിതിചെയ്യുന്നത് സിൻപോയിലാണ്.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഉത്തരകൊറിയ ഇത്രയും സുപ്രധാനമായ പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. ഉത്തരകൊറിയയുമായി ആണവ ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണിതെന്ന പ്രത്യേകതയുമുണ്ട്. ഉത്തരകൊറിയയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധം, അമേരിക്ക - ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം എന്നിവ ഒഴിവാക്കുന്നതിന് അമേരിക്കയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം.
ഇത് അഞ്ചാം തവണ
സെപ്തംബറിന് ശേഷം അഞ്ചാം തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. ട്രെയിനിൽ നിന്നു വിക്ഷേപിക്കാവുന്ന ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലും ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |