ഖാൻ കുടുംബം ഹൈക്കോടതിയിലേക്ക്
ന്യൂഡൽഹി: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റിലായ ആര്യൻഖാനും സുഹൃത്തുക്കൾക്കും നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. മുംബയിലെ പ്രത്യേക എൻ.സി.ബി കോടതി ജഡ്ജി വി.വി.പട്ടേലാണ് ജാമ്യാപക്ഷേയിൽ വിധി പറഞ്ഞത്.
ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എൻ.സി.ബിയുടെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ആര്യന്റെ പക്കൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. കോടതി വിധിയിൽ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
"ആര്യൻ നിരന്തരമായി ലഹരി ഉപയോഗിക്കുന്നയാളാണ്.വാട്സാപ്പ് ചാറ്റുകളടക്കം ഇതിന് തെളിവാണെന്നും" എൻ.സി.ബി. വാദിച്ചു.
അന്വേഷണം ബോളിവുഡിലേക്ക്
രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ജാമ്യം നിഷേധിച്ചത്. ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു. ഇതോടെ ബോളിവുഡിലെ കൂടുതൽപ്പേരിലേക്ക് കേസന്വേഷണം നീളും.
13 ദിവസമായി ജയിലിൽ
ഒക്ടോബർ രണ്ടിനാണ് ആര്യൻ ഉൾപ്പെടെയുള്ളവർ ആഡംബര കപ്പലിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബർ മൂന്നിന് ആര്യൻ, സുഹൃത്തുക്കളായ അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച തുടങ്ങി ഏഴുപേരെ മുംബയ് കോടതി എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു. 23കാരനായ ആര്യൻ ഒക്‌ടോബർ എട്ട് മുതൽ മുംബയിലെ ആർതർ റോഡ് ജയിലിലാണ്. ജാമ്യം നിഷേധിച്ചതിനാൽ ജയിലിൽ തുടരേണ്ടി വരും.
സത്യം മാത്രമേ ജയിക്കൂ
സമീർ വാങ്ക്‌ഡെ,എൻ.സി.ബി മുംബയ് സോണൽ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |