കൊച്ചി: എറണാകുളം ഡീസൽ ഷെഡ് വൈദ്യുതീകരിച്ചെങ്കിലും വൈദ്യുതി എൻജിനുകൾ ലഭ്യമാക്കാൻ നടപടിയില്ലെന്നു പരാതി. 1.1 കോടി രൂപ ചെലവിൽ വൈദ്യുതി എൻജിനുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കിയെങ്കിലും കമ്മിഷൻ ചെയ്യുകയോ എൻജിനുകൾ എത്തിക്കുകയോ ചെയ്തിട്ടില്ല. അതേസമയം തിരുച്ചിറപ്പള്ളി ഡീസൽ ഷെഡിന്റെ നവീകരണത്തിന്റെ ഭാഗമായി വൈദ്യുതി എൻജിനുകൾ നൽകിയെന്നും അടിയന്തരമായി എറണാകുളത്തേക്കും വൈദ്യുതി എൻജിനുകൾ അനുവദിക്കണമെന്നും ഡി.ആർ.ഇ.യു ലോക്കോ ഷെഡ് സ്റ്റാഫ് കൗൺസിൽ എന്നിവർ ആവശ്യപ്പെട്ടു.
സതേൺ റെയിൽവെയുടെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരേയൊരു എൻജിൻ അറ്റകുറ്റപ്പണി ഷെഡാണ് എറണാകുളം സൗത്തിലുള്ളത്. ഇത് ഇലക്ട്രിക് ഷെഡാക്കി മാറ്റുന്നതിന് 1997 ൽ അന്നത്തെ റെയിൽവെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെയിൽവെ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു.
രാജ്യത്തിന്റെ വടക്കേ അറ്റത്ത് എൻജിൻ മെയിന്റനൻസ് ഷെഡ് ഓപ്പറേഷൻ സൗകര്യത്തിന് അന്ത്യന്താപേക്ഷിതമാണെന്നും അത് കേരളത്തിൽ സ്ഥാപിച്ചാൽ കൊങ്കൺ റെയിൽ പ്രവർത്തനത്തിന് ഉപകാരപ്പെടുമെന്നും 2005- 06 ലെ റെയിൽവെ ബഡ്‌ജറ്റിൽ പരാമർശിച്ചിരുന്നു.
അതനുസരിച്ച് സൗത്തിലെ ഡീസൽ ഷെഡിനോടൊപ്പം എ.സി ഷെഡും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും എ.സി ലോക്കോ ഇവിടെ അറ്റകുറ്റപ്പണി നടത്താനും തീരുമാനമായി.
ഫണ്ട് അനുവദിച്ചത് തമിഴ്നാട്ടിന്
ബഡ്‌ജറ്റ് തീരുമാനത്തിൽ നിന്ന് വ്യതിചലിച്ച് തമിഴ്നാട്ടിലെ റോയാപുരത്ത് റെയിൽവെ ഇലക്‌ട്രിക് ഷെഡ് പണിതത് കേരളത്തിന് കടുത്ത തിരിച്ചടിയായി. തമിഴ്നാട്ടിലെ നാലാമത്തെ വർക്ക് ഷോപ്പായിരുന്നു ഇത്. 2010 ൽ ഉദ്ഘാടനവും നടത്തി. അതോടെ പാലക്കാട് കോച്ച് ഫാക്‌ടറി പോലെ എറണാകുളം എ.സി ഷെഡും ഫയലിൽ ഒതുങ്ങി.
വൈദ്യുതീകരണം കഴിഞ്ഞു
സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് 2017 ൽ സൗത്ത് ഡീസൽ ഷെഡിന്റെ വൈദ്യുതീകരണ ജോലികൾ പൂർത്തികരിച്ചു. ജീവനക്കാർക്ക് പരിശീലനവും നൽകി. നൂറു ലോക്കോ കൈകാര്യം ചെയ്യാവുന്ന ഇവിടെ ഇതുവരെ ഇലക്ടിക്ക് ലോക്കോ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതു കഴിഞ്ഞ് പണി തുടങ്ങിയ തിരുച്ചിറപ്പള്ളിയിൽ ഇലക്‌ട്രിക്കൽ ലോക്കോയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
തിരുച്ചിറപ്പള്ളി ഷെഡിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എറണാകുളത്തെ പണികൾ മന:പൂർവം വൈകിപ്പിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു. വൈദ്യുതി എൻജിനുകൾ ലഭിച്ചില്ലെങ്കിൽ ഷെഡിന്റെയും ജീവനക്കാരുടെയും ഭാവി പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടി ഡി.ആർ. ഇ.യു ഡി മുഖ്യമന്ത്രിക്കും കേന്ദ്രറെയിൽവെ മന്ത്രിക്കും കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |