തിരുവനന്തപുരം: വികസനമെന്ന മന്ത്രം വികസന ആക്രോശമാകരുതെന്നും, വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിർവരമ്പുകൾ തീർച്ചപ്പെടുത്താനുള്ള അവസരമാണിതെന്നും 2018ലെ മഹാപ്രളയത്തിന് തൊട്ടുപിന്നാലെ ഓർമ്മിപ്പിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ നടത്തിയ പ്രസംഗം വീണ്ടും ചർച്ചയാവുന്നു.
മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ അന്ന് വിളിച്ചുചേർത്ത പ്രത്യേക സഭാ സമ്മേളനത്തിൽ, മുഖ്യമന്ത്രി അവതരിപ്പിച്ച ഉപക്ഷേപത്തിന്മേലുള്ള ചർച്ചയിലായിരുന്നു വി.എസിന്റെ പ്രസംഗം. ഇന്നലെ വി.എസിന്റെ 98-ാം ജന്മദിനത്തിൽ ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ വീണ്ടും ചർച്ചയായി.
കുന്നിടിച്ചും വനം കൈയേറിയും വയൽ നികത്തിയും തടയണകൾ കെട്ടിയും നടത്തുന്ന അനധികൃതമോ അശാസ്ത്രീയമോ ആയ നിർമാണങ്ങൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വി.എസ് ഓർമ്മിപ്പിച്ചു. നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും വച്ചുള്ള കളിയാണിത്. ദുരന്ത നിവാരണപ്രവർത്തനങ്ങളിൽ കാട്ടുന്ന ശുഷ്കാന്തി, ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിലും കാട്ടേണ്ടതുണ്ട്. വികസനമെന്ന ലേബലിൽ പ്രകൃതിയിലെ അനിയന്ത്രിതമായ ഇടപെടലുകൾക്ക് നിയന്ത്രണം വന്നേ തീരൂ. നിയമങ്ങൾ കുറേക്കൂടി കർശനവും പഴുതടച്ചുള്ളതുമാകണം. കുന്നിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകുന്ന അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കണം. പരിസ്ഥിതി ലോലപ്രദേശമെന്നതിന്റെ അർത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാൻ ഇനിയും ഇടവരുത്തരുത്.
മാധവ് ഗാഡ്ഗിൽ നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ കേരളം തെളിയിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ കേരളം ആ റിപ്പോർട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് പരിഗണിച്ചത്- വി.എസ് അന്ന് പറഞ്ഞു.
ക്വാറികൾക്കെതിരെ വി.എസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ,2019 ജനുവരിയിൽ മാത്രം 223 ക്വാറികൾ പുതുതായി അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കേരളം പാഠം പഠിച്ചില്ലെന്ന വിമർശനം ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |