ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറുടെ നിയമനം വൈകിയാൽ താത്കാലിക ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് പകരം നിലവിലെ ഡയറക്ടർക്ക് കാലാവധി കഴിഞ്ഞും പദവിയിൽ തുടരാനാകുമോയെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് സുപ്രീംകോടതി. സി.ബി.ഐ ഡയറക്ടർമാരുടെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ കോമൺകോസ് എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
കഴിഞ്ഞ മേയിൽ സുബോധ്കുമാർ ജസ്‌വാളിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് ഹർജിക്കാരുടെ തീരുമാനമെന്ന് ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. മുമ്പ് പ്രകാശ്സിംഗ് കേസിൽ ആക്ടിംഗ് സി.ബി.ഐ ഡയറക്ടർ, ആക്ടിംഗ് ഡി.ജി.പി തുടങ്ങിയ നിയമനങ്ങൾ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |