കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പീഡനക്കേസ് കൂടി. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം നൽകി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൻസണിന്റെ വീട്ടിൽ ജോലിക്ക് നിന്ന എറണാകുളം സ്വദേശിനിയുടെ മകളെ കലൂരിലെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസിലടക്കം ഉന്നത സ്വാധീനമുണ്ടായിരുന്ന മോൻസണെതിരെ പരാതി നൽകിയാലുണ്ടാകുന്ന ഭീതിയെ തുടർന്നാണ് ഇതുവരെ പൊലീസിനെ സമീപിക്കാതിരുന്നതെന്നാണ് മാതാപിതാക്കൾ പറയുന്നത്. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, രാജാന്ത്യര നിലവാരത്തിൽ ആരംഭിക്കാനിരുന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് ജോലി നൽകാമെന്ന് ഉറപ്പു നൽകി ആലപ്പുഴയിൽ ഉൾപ്പടെ നിർദ്ധന കുടുംബത്തിലെ കുട്ടികളെ മോൻസൺ ചെന്നൈയിലെത്തിച്ച് പഠിപ്പിച്ചിരുന്നു. എന്നാൽ ഇതുവെറും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ കുട്ടികളെ തിരിച്ചെത്തിക്കുകയാണ് ചെയ്തത്. ചെന്നൈയിലെ കേന്ദ്രത്തെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ കേസിൽ മോൻസണെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കും. അഞ്ച് ദിവസം കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടേക്കും. മൂന്ന് കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയെന്ന് കാട്ടി കഴിഞ്ഞ മാസമാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. പണം നൽകാനുണ്ടെന്ന് മോൻസൺ സമ്മതിച്ചിട്ടുണ്ട്. സന്തോഷിന്റെ പരാതിയിൽ കേസെടുത്ത ക്രൈംബ്രാഞ്ച്,മോൻസന്റെ കലൂരിലെ വാടകവീട്ടിലെ അഞ്ഞൂറിലേറെ പുരാവസ്തുക്കൾ കണ്ടുകെട്ടിയിരുന്നു.മോൻസൻ സ്പോൺസർ ചെയ്ത പരിപാടികളുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു തുടങ്ങി. ഇതുസംബന്ധിച്ച് ചോദ്യം ചെയ്യലുകൾ വരും ദിവസങ്ങളിലുണ്ടായേക്കുമെന്നാണ് സൂചന. മോൻസന്റെ സാമ്പത്തിക സ്രോതസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ അടുപ്പക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. കോടികളുടെ ഇടപാട് നടത്തിയിരുന്ന മോൻസന്റെ ബാങ്ക് ബാലൻസ് ആണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. പലരിൽ നിന്നായി വാങ്ങിയിരുന്ന പണം ഇയാൾ സൂക്ഷിച്ചിരുന്നത് എവിടെയാണെന്ന് കണ്ടെത്താൻ ഇനിയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മോസന്റെ വീട്ടിൽ രഹസ്യ അറയുണ്ടെന്ന വെളിപ്പെടുത്തൽ മുൻ ഡ്രൈവർ അജി നെട്ടൂർ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |