കോട്ടയം: നീലിമംഗലത്ത് മീൻ കച്ചവടക്കാരനായ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആറ്റിൻചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സെത്തി പിടികൂടി പൊലീസിന് കൈമാറി. ഒരു മണിക്കൂറോളം ആറിന് നടുവിലെ കമ്പിൽ പിടിച്ചുകിടന്ന ഗാന്ധിനഗർ സ്വദേശിയും നിരവധി ക്രിമിനൽക്കേസിലെ പ്രതിയുമായ എബിൻ ആണ് അറസ്റ്റിലായത്. ഇയാളുടെ വെട്ടേറ്റ സംക്രാന്തി സ്വദേശി നാസർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
എബിനെപ്പറ്റി നാസർ അപവാദം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മീൻ വില്പനയ്ക്കു ശേഷം ബൈക്കിൽ വരികയായിരുന്ന നാസറിനെ വഴിയിൽ തടഞ്ഞു നിർത്തിയ എബിൻ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നാസറിന്റെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെ എബിൻ ഓടിരക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും പിറകെ എത്തിയതോടെ ഇയാൾ ആറ്റിൽ ചാടി. ഇതോടെ നാട്ടുകാരും പൊലീസും ഇരുകരകളിലും തമ്പടിച്ചു. ആളുകളും പൊലീസും ചേർന്നു കയറി വരാൻ ഇയാളെ നിർബന്ധിച്ചെങ്കിലും തയാറായില്ല. ഒരു മണിക്കൂറോളം നേരം ഇയാൾ തണുത്തു വിറച്ച് വെള്ളത്തിൽ കിടന്നു. തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവിൽ സഹോദരനെ വിളിച്ചുവരുത്തിയ അഗ്നിരക്ഷാ സേനാ സംഘം റബർ ഡിങ്കിയിൽ ആറ്റിലിറങ്ങി. തുടർന്ന്, ആറിനു നടുവിലെത്തി എബിനെ വലിച്ച് ഡിങ്കിയിൽ കയറ്റുകയായിരുന്നു. ബിവറേജസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും എബിൻ പ്രതിയാണ്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |