കൊച്ചി: കടത്തിണ്ണയിലെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ അറവുശാല തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു. അമ്പലമുകൾ അമൃത കോളനിയിൽ അഖിലിനാണ് (24) കുത്തേറ്റത്. സംഭവത്തിൽ കലൂർ അറവുശാലയിലെ ജോലിക്കാരനും ഒറ്റപ്പാലം സ്വദേശിയുമായ ആഷിക്കിനെ (35) രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഖിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സംഭവത്തിനുശേഷം കനാൽ റോഡിലെ താമസസ്ഥലത്തെത്തി ഒളിച്ചിരുന്ന പ്രതി രാത്രിയോടെ ഭക്ഷണം വാങ്ങാൻ ഹോട്ടലിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 6.30ന് കലൂർ കെ.കെ. റോഡിന് സമീപത്തായിരുന്നു സംഭവം. കൊച്ചി കോർപ്പറേഷന്റെ മാലിന്യം നീക്കുന്ന ദിവസവേതനക്കാരനായ പിതാവ് ഗണേശന് പകരം എത്തിയതായിരുന്നു അഖിൽ. ഏതാനും ദിവസം മുമ്പ് മാലിന്യമെടുക്കാൻ വന്ന അഖിൽ കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന ആഷിക്കിനെ എഴുന്നേൽപ്പിച്ചുവിട്ടിരുന്നു. ഇതിന് ശേഷം ഇന്നലെ ജോലിക്കായി എത്തിയപ്പോഴാണ് അഖിൽ ആക്രമിക്കപ്പെട്ടത്. നെഞ്ചിൽ ആഴത്തിൽ മുറിവുണ്ട്. ചെവിക്ക് പിന്നിലും കൈക്കും കാലിലുമായി നാല് കുത്താണ് ഏറ്റത്. പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |