മാള: 84ൽ 52 ജോയിന്റ് ആർ.ടി.ഒമാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവിലെ നാല് പേരുടെ മാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു.
ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുവള്ളിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ജോയിന്റ് ആർ.ടി.ഒ അയ്യപ്പൻ, കുട്ടനാട്ടിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള നിഷ കെ. അയ്യപ്പൻ, കൊടുവള്ളിയിൽ നിന്ന് തിരുവല്ലയിലേക്കുള്ള ഇ.സി പ്രദീപ്, അവിടെ നിന്ന് കുട്ടനാട്ടേക്കുള്ള ബി. ശ്രീപ്രകാശ് എന്നിവരുടെ സ്ഥലം മാറ്റമാണ് താത്കാലികമായി തടഞ്ഞത്.
മാനദണ്ഡം ലംഘിച്ചുള്ള കൂട്ട സ്ഥലം മാറ്റത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത് വന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലംമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്ന രണ്ട് ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചാണ് സത്വരമായി ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് നൽകിയത്. അതേസമയം അപേക്ഷ പ്രകാരം അല്ലാതെയും മാനദണ്ഡം പാലിക്കാതെയുമുള്ള സ്ഥലം മാറ്റമാണ് ഉണ്ടായതെന്ന് ആക്ഷേപമുള്ള മറ്റുള്ളവരും ട്രൈബ്യൂണലിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.
കരട് പ്രസിദ്ധീകരിക്കാതെ അവധി തുടങ്ങുന്നതിന്റെ തലേന്ന് ഓഫീസ് സമയം കഴിഞ്ഞാണ് ഉത്തരവിറക്കിയത്. രണ്ട് മാസം മുതൽ ഒരു വർഷം വരെ ജോലി ചെയ്തവരെയും മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റിയതായാണ് ആക്ഷേപം. താലൂക്ക് തലത്തിൽ ഗതാഗത വകുപ്പിന്റെ തലപ്പത്തുള്ളവരെ കൂട്ടമായി സ്ഥലം മാറ്റിയിട്ടുള്ളത് ദുരുദ്ദേശപരമാണെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |