ഇസ്ലാമാബാദ് : വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ അവിടത്തെ തലവൻമാരിൽ നിന്നും മറ്റും ലഭിക്കുന്ന സമ്മാനങ്ങൾ വിറ്റ് പണം സ്വന്തമാക്കി ഇമ്രാൻ ഖാൻ. ഒരു മില്യൺ യുഎസ് ഡോളർ വിലയുള്ള വാച്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇത്തരത്തിൽ ഇമ്രാൻ വിറ്റു കാശാക്കിയതായി പ്രതിപക്ഷം ആരോപിക്കുന്നു. പാകിസ്ഥാനിലെ നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തിന്റെ സ്വത്താണ്. ഈ സമ്മാനങ്ങൾ പൊതുലേലത്തിലൂടെ വിറ്റ് പണം പൊതുഖജനാവിൽ ചേർക്കണം. എന്നാൽ ഇമ്രാൻ സ്വന്തം കീശയിലേക്കാണ് സമ്മാനങ്ങൾ വിറ്റ പണം ഇടുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഇമ്രാൻ ഖാന് ഗൾഫ് രാജ്യത്തെ ഒരു രാജകുമാരൻ സമ്മാനിച്ച ഒരു മില്യൺ യുഎസ് ഡോളർ വിലയുള്ള വാച്ച് വിറ്റതാണ് ഇപ്പോൾ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. ദുബായിൽ വച്ചാണ് വാച്ച് ഇമ്രാൻ വിറ്റത്. ദി എക്സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ തലവന്മാരിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങൾ വിറ്റതിലൂടെ ഇമ്രാൻ പാകിസ്ഥാനെ അപകീർത്തിപ്പെടുത്തി എന്നും പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് റാണ സനാവുള്ള പ്രതികരിച്ചു. പിഎംഎൽഎൻ വൈസ് പ്രസിഡന്റ് മറിയം നവാസും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ പൊതു ലേലത്തിലൂടെയാണ് രാജ്യ തലവൻമാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ വിൽക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശൈലി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇമ്രാൻ ഖാന് ലഭിക്കുന്ന സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പോലും പുറത്ത് വിടുന്നില്ലെന്നും ആരോപണമുണ്ട്. വിവരങ്ങൾ പരസ്യമാക്കിയാൽ അത് രാജ്യത്തിന്റെ ദേശീയ താൽപ്പര്യത്തിന് ദോഷകരമാവുമെന്നാണ് പാക് സർക്കാരിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |