ന്യൂഡൽഹി: കർഷക സമരത്തിനെതിരെ വിമർശനവുമായി വീണ്ടും സുപ്രീം കോടതി. സമരം ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും റോഡ് തടയാൻ കർഷകർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. റോഡുകൾ തടഞ്ഞ് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാൻ കർഷകർക്ക് ആരാണ് അധികാരം നൽകിയതെന്ന് ജസ്റ്റിസ് എസ് കെ കൗൾ, സി ടി രവികുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ചയോട് ചോദിച്ചു.
ആവശ്യമായ ക്രമീകരണങ്ങൾ ഡൽഹി പൊലീസ് ഏർപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കർഷകർ കോടതിയെ ബോധിപ്പിച്ചു. പൊതുഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് സാധിക്കുമെന്നും അവർ അതിന് തയ്യാറാകുന്നില്ലെങ്കിൽ കർഷകരെ ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ അനുവദിക്കണമെന്നും കിസാൻ മോർച്ച നേതാക്കൾ കോടതിയോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ റിപ്പബ്ളിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന സംഘർഷങ്ങളെ ഓർമിപ്പിച്ച കോടതി, കിസാൻ മോർച്ച നേതാക്കൾ ഉറപ്പു നൽകിയിട്ടും ട്രാക്ടർ സമരത്തിൽ പങ്കെടുത്ത കർഷകർ അക്രമം നടത്തിയിരുന്നെന്ന് പറഞ്ഞു. സമരം ചെയ്യുന്ന കർഷകരെ റോഡിൽ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിന്മേലുള്ള പ്രതികരണം നാലാഴ്ക്കുള്ളിൽ കോടതിയെ അറിയിക്കണമെന്ന് കർഷക നേതാക്കളോട് കോടതി ആവശ്യപ്പെട്ടു. ഹർജിയിന്മേലുള്ള തുടർ വാദം ഡിസംബർ ഏഴിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |