ജോലി എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇഷ്‌ടജോലി സ്വന്തമാക്കാൻ എത്ര വേണമെങ്കിലും കഷ്‌ടപ്പെടാനും തയ്യാറാണ് നമ്മളിൽ പലരും. ജോലിക്ക് കയറുന്നതിന് മുന്നേ പല സ്ഥാപനങ്ങളും ഇന്റേൺഷിപ്പ് നൽകാറുണ്ട്. ശമ്പളമില്ലെങ്കിലും എങ്ങനെയെങ്കിലും ആ ജോലിക്ക് പോയാൽ മതിയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ചില സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നത് കഠിനമായ ഇന്റേൺഷിപ്പ് കാലമായിരിക്കും. പെർഫോമൻസിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് ജോലി നൽകുന്നത്. എന്നാൽ മറ്റു ചിലർ ഇന്റേൺഷിപ്പ് കാലത്ത് കമ്പനിയെ തന്നെ ഞെട്ടിച്ചെന്നിരിക്കും. വെറൈറ്റിയായിട്ട് ആശയങ്ങളുള്ളവരെ പല കമ്പനികളും തിരഞ്ഞെടുക്കാറുമുണ്ട്. ഇപ്പോൾ ലണ്ടനിൽ നിന്നും അത്തരത്തിലൊരു വാർത്തയാണ് കേൾക്കുന്നത്.
തേഴ്സ്‌ഡേ എന്നൊരു ഡേറ്റിംഗ് ആപ്പിൽ ഇന്റേൺഷിപ്പിന് ചേർന്ന ആന്യ ജാക്‌സണാണ് കമ്പനിയെ ഞെട്ടിച്ചിരിക്കുന്നത്. 25 പൗണ്ട്(2,573 രൂപ) ചെലവിൽ ആയിരം പേരെ കൊണ്ട് തേഴ്സ്‌ഡേ ആപ്പ് ഡൗൺലോഡ് ചെയ്യിക്കുക എന്നതായിരുന്നു ആന്യക്ക് കിട്ടിയ ആദ്യത്തെ ജോലി. ജോലിയോടുള്ള ഇഷ്‌ടം കൊണ്ട് 22 കാരിയായ ആന്യ അത് ചെയ്‌തു തീർക്കാൻ തന്നെ തീരുമാനിച്ചു. വളരെ വ്യത്യസ്‌തമായ രീതിയിലായിരുന്നു ആന്യയുടെ അടുത്ത നീക്കം.
സെൻട്രൽ ലണ്ടനിലെ ഒരു തൂണിനോട് ഇരുകൈകളും വിലങ്ങിട്ട് കൊരുത്തു. താഴെ ഒരു ബോർഡും വച്ചു. അതിൽ എഴുതിയിരുന്നത് ഇങ്ങനെ: 'ലോകത്തിലെ ഏറ്റവും കുഴപ്പിക്കുന്ന ഇന്റേൺഷിപ്പ്. സിംഗിൾ? ഡൗൺലോഡ് തേഴ്സ്‌ഡേ'. കഫിങ് തേഴ്സ്‌ഡേ എന്ന ഹാഷ് ടാഗും ബോർഡിൽ ചേർത്തിട്ടുണ്ട്
തൂണിനോടുചേർന്ന് വിലങ്ങുമായി നിൽക്കുന്ന തന്റെ ചിത്രം, ആന്യ ലിങ്ക്ഡിനിലും പോസ്റ്റ് ചെയ്‌തു. സംഭവം എന്തായാലും ക്ലിക്കായെന്ന് പറഞ്ഞാൽ മതിയല്ലോ. ഒടുവിൽ ടാർഗറ്റ് പൂർത്തിയാക്കിയതോടെ മാനേജർ വന്നാണ് ആന്യയുടെ വിലങ്ങ് അഴിച്ചുവിട്ടതെന്നും ഒരു ശ്രുതി പരക്കുന്നുണ്ട്. സംഭവം ക്രിയേറ്റിവിറ്റിയുടെ അങ്ങേത്തലമാണെങ്കിലും സഹപ്രവർത്തകർക്കിടയിൽ തന്നെ രണ്ടഭിപ്രായമുണ്ട്. ചിലർ ആന്യയെ അഭിനന്ദിച്ചെങ്കിലും മറ്റു ചിലർ നെറ്റിച്ചുളിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |