ഷാരൂഖ് മകനെ ജയിലിലെത്തി കണ്ടു
എൻ.സി.ബി മന്നത്തിൽ
ആര്യന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ്
ദീപാവലിക്കു മുമ്പ് ആര്യനെത്താൻ പ്രാർത്ഥനയോടെ മന്നത്ത്
ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും
റെയ്ഡിനുശേഷം അനന്യപാണ്ഡെ എൻ.സി.ബി ഓഫീസിൽ
ആര്യന്റെ വാട്ട്സാപ്പ് ചാറ്റിൽ വന്ന രണ്ട് താരങ്ങളെ കൂടി തിരയുന്നു
ജയിലിൽ കഴിയുന്ന മകനെ കാണാൻ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെത്തി.ഇന്നലെ മുംബൈ ആർതർ റോഡിലെ ജയിലിൽ പതിനെട്ട് മിനിറ്റ് നേരം ഷാരൂഖ് ആര്യനോട് സംസാരിച്ചു. ഗ്ളാസ് ഡോറിനിപ്പുറം നിന്ന് ഇന്റർകോമിലൂടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ( എൻ.സി.ബി ) ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഷാരൂഖ് മകനോട് സംസാരിച്ചത്.മകന് തന്റെ വസതിയായ മന്നത്തിൽ നിന്ന് ഭക്ഷണം എത്തിക്കാൻ അനുവദിക്കണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ അനുമതി ഇല്ലാതെ ചെയ്യാൻ കഴിയില്ലെന്ന് എൻ.സി.ബി വ്യക്തമാക്കി.മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ വിസമ്മതിച്ച ഷാരൂഖ് ജയിലിലെ തന്റെ ആരാധകരായ ജീവനക്കാർക്കു മുന്നിൽ കൈവീശിയിരുന്നു.എപ്പോഴും ഊർജ്ജസ്വലനായി കാണപ്പെടുന്ന ഷാരൂഖ് ഒരച്ഛന്റെ ദുഃഖം മുഖത്ത് പ്രകടമാകും വിധമാണ് ഇന്നലെ കാണപ്പെട്ടത്. ഷാരൂഖ് ജയിലിൽ മകനെ കണ്ട ഉടനെ എൻ.സി.ബി ഉദ്യോഗസ്ഥർ മന്നത്തിലെത്തി ആര്യന്റെ കമ്പ്യൂട്ടറും ടാബും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്കായി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
അനന്യ പാണ്ഡേയ്ക്കുംകുരുക്ക്
അതിനിടെ ആര്യൻഖാന്റെ കൂട്ടുകാരിയും ബോളിവുഡ് നടൻ ചങ്കി പാണ്ഡേയുടെ മകളും നടിയുമായ അനന്യപാണ്ഡേയുടെ മുംബൈയിലെ വസതിയിൽ എൻ.സി.ബി ഉദ്യോഗസ്ഥർ റെയിഡ് നടത്തി.തുടർന്ന് എൻ.സി.ബി ഓഫീസിലേക്ക് വിളിച്ചുവരുത്തി എൻ.സി.ബി ഡയറക്ടർ സമീർ വാങ്കഡെ വനിതാ എൻ.സി.ബി ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യത്തിൽ അനന്യയെ ചോദ്യം ചെയ്യുന്നുണ്ട്. അനന്യയുടെ ഫോണും ലാപ്ടോപും പിടിച്ചെടുത്തു.ആര്യൻഖാന്റെ വാട്ട്സ് ആപ്പിൽ അനന്യയുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങൾ എൻ.സി.ബി കണ്ടെടുത്തിരുന്നു.
22 കാരിയായ അനന്യ സ്റ്റുഡന്റ് ഓഫ് ദി ഈയർ 2, പതി പത്നി ഓർ വോ എന്നീ രണ്ട് ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മികച്ച നവാഗത നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്.ഇൻസ്റ്റാഗ്രാമിലടക്കം സോഷ്യൽ മീഡിയയിൽ സജീവമായ അനന്യ ആര്യനുമായി പാർട്ടികളിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അനന്യയ്ക്കു പുറമെ രണ്ട് ബോളീവുഡ് താരങ്ങളുടെ സംശയകരമായ സന്ദേശങ്ങളും എൻ.സി.ബി ആര്യന്റെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുരുക്ക് മുറുക്കുന്നു
മയക്കുമരുന്ന് കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവിധം ആര്യൻഖാനെതിരായ കുരുക്ക് മുറുക്കാനാണ് എൻ.സി.ബി നീക്കം. ഒക്ടോബർ 26 ന് ആര്യന്റെ ജാമ്യപേക്ഷ മുംബൈ ഹോക്കോടതിയിൽ വരുമ്പോൾ കൂടുതൽ തെളിവ് നൽകുകയാണ് എൻ.സി.ബിയുടെ ലക്ഷ്യം. ആര്യനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തെ അവഗണിച്ചാണ് എൻ.സി.ബി ഓരോ ചുവടുകളും മുന്നോട്ടുവയ്ക്കുന്നത്.ആര്യന്റെ വാട്ട്സാപ്പ് സന്ദേശത്തിൽ വന്നിട്ടുള്ള ഒരു വിദേശിയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ആര്യൻ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്ന് വരുത്തിതീർക്കാനാണ് എൻ.സി.ബി കളമൊരുക്കുന്നതെന്ന് ആക്ഷേപമുണ്ട്.
അനന്യ പാണ്ഡേയോടുള്ള
പ്രധാന ചോദ്യങ്ങൾ
1 ആര്യൻ ഖാൻ മയക്കുമരുന്ന്
ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ?
2 ആരുടെ കൈയിൽ നിന്നാണ്
ആര്യന് മയക്കുമരുന്ന് ലഭിക്കുന്നത്?
3 ആര്യനോടൊപ്പം അനന്യ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ?
4 ആര്യൻ എത്ര കാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു?
5 എന്തുതരം മയക്കുമരുന്നാണ് അനന്യ
ഉപയോഗിക്കുന്നത്?
6 മയക്കുമരുന്ന് ഏജന്റുമാരുമായി
ആര്യന് ബന്ധമുള്ളതായി അറിയാമോ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |