തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ദുരന്തമേഖലയിൽ പോയോ എന്ന് തനിക്കറിയില്ലെന്നും താൻ കോട്ടയത്തെയും പത്തനംതിട്ടയിലെയും ദുരന്തമേഖലയിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ ഒന്നും ദുരന്ത മേഖലയിൽ കാണാനില്ല. സേവാഭാരതി പ്രവർത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവർത്തകരുമാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത്. മന്ത്രിമാർ സന്ദർശനം നടത്തി തിരിച്ചുപോവുകയല്ലാതെ പണം ഇതുവരെ ചെലവഴിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ എം.എൽ.എമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്പുകളുണ്ട്. നാലേമുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ഒരു തുക പോലും ചിലവഴിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രളയക്കെടുതി അനുഭിക്കുന്ന നാലു ജില്ലകളിലേക്കും ബി.ജെ.പി പ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിക്കും. കേന്ദ്രം നൽകിയ 3000ൽ അധികം കോടിയുടെ കണക്ക് എവിടെ? പ്രളയസെസ് പിരിച്ച പണം എവിടെ ചിലവഴിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആർക്കെങ്കിലും നഷ്ടപരിഹാര തുക നൽകിയോ? ഇതിനൊന്നും മറുപടി പറയാത്ത വിജയരാഘവൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |