നെടുമ്പാശേരി: സംസ്ഥാനത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് പദ്ധതിയുടെ ആദ്യഘട്ടം നെടുമ്പാശേരിയിൽ നിന്നാരംഭിക്കും. തിരുവനന്തപുരത്തേക്കായിരിക്കും പൈലറ്റ് സർവീസ്. സംസ്ഥാന സർക്കാരിനുവേണ്ടി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഐ.ഒ.സിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകാൻ ഐ.ഒ.സി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണിത്. ആറ് മാസത്തിനകം പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനം വികസിപ്പിക്കുന്ന പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന് സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ പദ്ധതി
എൽ.എൻ.ജി, വെള്ളം, ജൈവ മാലിന്യം എന്നിവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിച്ച് പ്രത്യേക സംവിധാനത്തിലൂടെ സെല്ലിൽ നിറച്ച് വാഹനത്തിൽ ഘടിപ്പിക്കുന്നതാണ് കേരളത്തിന്റെ പദ്ധതി. ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗും അനർട്ടും ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ റിപ്പോർട്ട് വിദഗ്‌ദ്ധ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന് സമർപ്പിച്ചത്.
ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയും. ട്രെയിൻ, കപ്പൽ തുടങ്ങിയവയ്ക്കും ഹൈഡ്രജൻ സെൽ കൂടുതൽ പ്രയോജനം ചെയ്യും. നിലവിൽ കൊച്ചി ബി.പി.സി.എല്ലിൽ എൽ.എൻ.ജിയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നുണ്ട്. മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഐ.ഒ.സിക്കുമുണ്ട്. ഇവയുടെ പങ്കാളിത്തവും കേരളം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |