തിരുവനന്തപുരം: സർക്കാർ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഇ.ബിയിൽ എല്ലാ വിഭാഗം ജീവനക്കാർക്കും യൂണിഫോം നടപ്പാക്കുന്നു. തിളക്കമുള്ള, കടുത്ത വയലറ്റ് നിറമാണ് യൂണിഫോമിന്. ഓഫീസർമാരുടേതിന് അല്പം നിറക്കുറവുണ്ടാകും.
പുരുഷന്മാർക്ക് ടീഷർട്ടും ഷർട്ടും ഉണ്ടാകും. സ്ത്രീകൾക്ക് സാരിയോ, ചുരിദാറോ ആകാം. കമ്പനിച്ചെലവിലാണ് യൂണിഫോം നൽകുക. ഡിസംബർ 10ന് വിതരണം തുടങ്ങും. 15ന് പൂർത്തിയാക്കും. 2022 ജനുവരി ഒന്നുമുതൽ എല്ലാവരും ഇതു ധരിച്ചാണ് ഓഫീസിലെത്തേണ്ടത്. എച്ച്. ആർ വിഭാഗം ചീഫ് എൻജിനിയർ 20ന് പുറത്തിറക്കിയ സർക്കുലറിലാണ് യൂണിഫോം ഏർപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. യൂണിഫോമിനായി ടെൻഡർ നടപടികളും തുടങ്ങി.
കെ.എസ്.ഇ.ബിയിൽ വർക്ക്മെൻ വിഭാഗത്തിന് കാക്കി യൂണിഫോം നിലവിലുണ്ട്. അതും വയലറ്റാവും. ഡയറക്ടർ മുതൽ വർക്ക് മെൻ വരെയുളളവർക്ക് വലിപ്പച്ചെറുപ്പ ഭേദമില്ലാതെ യൂണിഫോം എന്നതാണ് കെ.എസ്.ഇ.ബിയുടെ ശ്രദ്ധേയമായ പുതുമ. 27362 പുരുഷ ജീവനക്കാരും 4221 സ്ത്രീ ജീവനക്കാരുമാണ് സ്ഥാപനത്തിലുള്ളത്. കെ.എസ്.ആർ.ടി.സി.യിൽ ഇളംനീലനിറത്തിലുള്ള യൂണിഫോമാണുള്ളത്. സെക്രട്ടേറിയറ്റ്, വാട്ടർ അതോറിട്ടി തുടങ്ങിയ മേഖലകളിൽ യൂണിഫോം ഇല്ല.
കെ.എസ്.ഇ.ബിയെ അടിമുടി പരിഷ്കരിക്കാനുള്ള നടപടികളാണ് സമീപകാലത്തായി നടത്തിവരുന്നത്. രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാനുള്ള കടുത്ത നടപടികൾക്കെതിരെ ചില സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിലും തീരുമാനത്തിൽ നിന്ന് മാനേജ്മെന്റ് പിന്നാക്കംപോയിട്ടില്ല. രാഷ്ട്രീയ സംഘടനാ നേതാക്കളെ നിർണായക പദവികളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |