ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ അതിർത്തികളിൽ റോഡ് അടച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ വിമർശനവുമായി വീണ്ടും സുപ്രീംകോടതി. റോഡ് ഉപരോധിക്കുന്നത് മറ്റൊരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
'കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിൽ കൂടി പ്രതിഷേധിക്കാനും സമരം ചെയ്യാനും കർഷക സംഘടനകൾക്ക് അവകാശമുണ്ട്. എന്നാൽ റോഡ് അടച്ചും ഗതാഗതം തടഞ്ഞുമാകരുത് പ്രതിഷേധമെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
വിഷയത്തിൽ പരിഹാരം കണ്ടെത്തിയേ മതിയാകൂ. മൂന്നാഴ്ചത്തെ സമയം നൽകും.
ഡിസംബർ ഏഴിനകം കർഷകസംഘടനകൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കർഷക സമരം യാത്രാതടസമുണ്ടാക്കുന്നുവെന്ന് കാട്ടി നോയിഡ സ്വദേശി മോണിക്ക അഗർവാൾ സമർപ്പിച്ച ഹർജിയിലാണ് ഇന്നലെ വാദം കേട്ടത്. ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ മഹാപഞ്ചായത്ത് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് സമാനരീതിയിൽ നിരീക്ഷണം നടത്തിയിരുന്നു.
ഗതാഗതം തടയുന്നത് പൊലീസ്: കർഷകർ
കർഷകർ അതിർത്തികളിൽ സമാധാനപൂർവം പ്രതിഷേധിക്കുകയാണെന്നും ഗതാഗതം തടസപ്പെടുത്തുന്നത് പൊലീസാണെന്നും കർഷക സംഘടനകൾക്കായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. കർഷകരെ തടഞ്ഞശേഷം ബി.ജെ.പി പ്രവർത്തകർക്ക് രാംലീല മൈതാനത്തിൽ റാലി നടത്താൻ അനുവാദം നൽകുന്നുണ്ട്. എന്തിനാണ് രണ്ട് നീതി? രാംലീലാ മൈതാനത്ത് പ്രതിഷേധിക്കാൻ അവസരം നൽകിയാൽ തീരാവുന്ന പ്രശ്നം മാത്രമാണുള്ളത്. കർഷകസമരം പരിഗണിക്കുന്ന മൂന്ന് അംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, കേന്ദ്രസർക്കാർ ഇതിനെ ശക്തമായി എതിർത്തു. ഡൽഹിയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയപ്പോൾ റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ സംഘർഷം രാജ്യം കണ്ടതാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. രാംലീല മൈതാനം ചിലർക്ക് സ്വന്തം വീടുപോലെയാണെന്നുള്ള സോളിസിറ്റർ തുഷാർ മേത്തയുടെ വാദം ദവെയെ ചൊടിപ്പിച്ചെങ്കിലും കോടതിയിൽ സഭ്യത പാലിക്കണമെന്ന് ഇരുവരോടും ബെഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |