തിരുവനന്തപുരം: പ്രകൃതിദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് പദവിക്ക് ചേർന്നതല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അവിടെയെങ്ങും പ്രതിപക്ഷ നേതാവിനെ കണ്ടില്ല.
മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രം സമയം ചെലവിടുന്ന വി.ഡി.സതീശൻ നരേന്ദ്ര മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ്. ഉരുൾപൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ?
രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുൻ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമർശിക്കുന്ന കാര്യത്തിൽ താനെന്ന് വരുത്താനുള്ള വ്യഗ്രതയിൽ നിന്നാണ് ഈ പരാമർശങ്ങൾ. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വ നിലപാട് സതീശൻ തിരുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |