തിരുവനന്തപുരം: ഇരുപതാണ്ടത്തെ ഇടതു സഹവാസം വെടിയുന്നതിന്റെ പരസ്യ സൂചന നൽകിയ ചെറിയാൻ ഫിലിപ്പ്, സ്വതന്ത്ര രാഷ്ട്രീയ നിലപാടുള്ള യു ട്യൂബ് ചാനൽ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തെത്തി. 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിലാണ് ചാനൽ.
2001ൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ, കൈരളി ടി.വിയിൽ ചെറിയാൻ ഫിലിപ്പിന് നൽകിയ രാഷ്ട്രീയ പ്രതികരണ പരിപാടിയുടെ പേരായിരുന്നു ഇത്. പൊതുരംഗത്ത് നല്ല നിലയിൽ പ്രവർത്തിച്ചുവന്ന ചെറിയാൻ ഫിലിപ്പിന് ഇപ്പോൾ മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്നറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതിന് പിറ്റേന്നാണ്, തന്റെ യുട്യൂബ് ചാനൽ ജനുവരി ഒന്നിനാരംഭിക്കുമെന്ന ചെറിയാന്റെ പ്രഖ്യാപനം. വസ്തുതകൾ നേരോടെ തുറന്നുകാട്ടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ട് കണ്ണുകളും തുറക്കും, കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതി ദുരന്തം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സർക്കാരിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി വിമർശിച്ച് ചെറിയാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ നൽകിയ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയും നിരസിച്ച ചെറിയാൻ ഫിലിപ്പ് ,കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളാണ് ശക്തം. കോൺഗ്രസിലെ മുൻനിര നേതാക്കൾ ചെറിയാൻ ഫിലിപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഒഴിവുവന്ന രാജ്യസഭാസീറ്റിലേക്ക് സി.പി.എം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച ചെറിയാൻ ഫിലിപ്പിന് പകരം ജോൺ ബ്രിട്ടാസിനെ നിയോഗിച്ചതോടെയാണ് സി.പി.എമ്മിനോടുള്ള അകൽച്ച കൂടിയത്. പുതിയ സാഹചര്യത്തിൽ അദ്ദേഹം മടങ്ങിയെത്തുന്നത് നേട്ടമാകുമെന്ന് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നു.
കോൺഗ്രസിലേക്ക് മടങ്ങുമോയെന്നതിൽ ചെറിയാൻ നിലപാട് പറഞ്ഞിട്ടില്ല. ചാനൽ ആരംഭിക്കാൻ രണ്ട് മാസത്തെ സമയമുണ്ടായിരിക്കെ, എന്തും സംഭവിക്കാമെന്നാണ് അദ്ദേഹം അടുപ്പമുള്ളവരോട് പറയുന്നത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചെറിയാനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. മറ്റ് ചില സി.പി.എം നേതാക്കളും ബി.ജെ.പിയിലെ ചില നേതാക്കളും അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ട്. സഹൃദയവേദിയുടെ പുരസ്കാരം തിങ്കളാഴ്ച തലസ്ഥാനത്ത് ഉമ്മൻചാണ്ടി ചെറിയാന് സമ്മാനിക്കും.
" കൊവിഡ് അനുഭവ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമാകും മുഖമുദ്ര".
- ചെറിയാൻ ഫിലിപ്പ്.
ചെറിയാൻ ഫിലിപ്പ് തിരിച്ചുവരട്ടെ:കെ. മുരളീധരൻ
കോഴിക്കോട്: ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. അദ്ദേഹം തിരിച്ചുവരുന്നത് കോൺഗ്രസിന് കരുത്താകും.
ഞങ്ങൾ 2011ൽ പരസ്പരം മത്സരിച്ചിരുന്നെങ്കിലും നല്ല വ്യക്തിബന്ധം നിലനിറുത്തിയിട്ടുണ്ട്. എല്ലാ ഓണത്തിനും പുതുവത്സരപ്പിറവിയിലും അദ്ദേഹത്തിന്റെ സന്ദേശമാണ് ആദ്യം കിട്ടുക. ചുരുക്കം ചിലർക്കേ മറുപടി അയക്കാറുള്ളു. അതിലൊരാൾ ചെറിയാൻ ഫിലിപ്പാണ്. എന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാൻ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |