തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയോടെ,കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടികയിൽ എ, ഐ ഗ്രൂപ്പ് മാനേജർമാരെ ഏറെക്കുറെ തൃപ്തിപ്പെടുത്താനുള്ള മെയ്‌വഴക്കം പ്രകടം. സാമുദായിക സന്തുലനവും പരമാവധി ഉറപ്പു വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ച പേരുകളെ മുൻഗണനാക്രമമനുസരിച്ച് പട്ടികയിലുൾപ്പെടുത്താൻ സംസ്ഥാന നേതൃത്വവും ശ്രദ്ധിച്ചു. നാന്നൂറ് ഭാരവാഹികൾ വരെ ഉണ്ടായിരുന്നതാണ് 56ലേക്ക് ചുരുക്കിയെടുത്തത്. ഈ വലിയ വെല്ലുവിളി സാദ്ധ്യമാക്കാനാണ് മാനദണ്ഡത്തിൽ വെള്ളം ചേർക്കേണ്ടതില്ലെന്ന കർക്ക ശനിലപാടിലേക്ക് നേതൃത്വം നീങ്ങിയത്. അഞ്ച് വർഷം ഭാരവാഹികളായിരുന്നവരെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന വ്യവസ്ഥ നടപ്പാക്കിയപ്പോൾ, ചില പ്രമുഖരെ കൈവിടാൻ ഗ്രൂപ്പ് നേതൃത്വങ്ങളും നിർബന്ധിതരായി. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ ചാനൽ ചർച്ചയിൽ പരസ്യവിമർശനമുന്നയിച്ചതിന് അച്ചടക്കനടപടി നേരിടേണ്ടി വന്നത് കെ. ശിവദാസൻ നായർക്ക് വിനയായി. പാലക്കാട്ടെ മുതിർന്ന നേതാവ് എ.വി. ഗോപിനാഥിനെ ഒഴിവാക്കിയതും പരസ്യവിമർശനം നടത്തിയതിനാണ്.
കെ.പി.സി.സി എക്സിക്യൂട്ടീവിൽ പത്മജ വേണുഗോപാലിനെയും ജോൺസൺ എബ്രഹാമിനെയും ഉൾപ്പെടുത്തിയതാണ് മാനദണ്ഡത്തിലെ ഇളവായി പറയാവുന്നത്. മാനദണ്ഡം കൊണ്ടുവന്നതിനാലാണ് ഇവരെ ഭാരവാഹിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് നേതൃത്വം പറയുന്നു. മൊത്തം പട്ടിക 51ൽ നിറുത്താനായെന്ന് നേതൃത്വം അവകാശപ്പെടുന്നു. പ്രതിപക്ഷ നേതാവിനെയും പ്രസിഡന്റിനെയും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും ഒഴിവാക്കിയാൽ അംഗസംഖ്യ 51ലൊതുങ്ങുമെന്നതിനാലാണിതേ. പ്രധാന പദവികളിൽ മുമ്പ് ടി. ശരത്ചന്ദ്രപ്രസാദല്ലാതെ മറ്റൊരാൾ തലസ്ഥാന ജില്ലയിൽ നിന്ന് ഈഴവ സമുദായത്തെ പ്രതിനിധീകരിച്ചിട്ടില്ലെന്ന ആക്ഷേപം പരിഹരിക്കാൻ ജി. സുബോധനെ ജനറൽ സെക്രട്ടറിയാക്കിയതിലൂടെ സാധിച്ചു.
വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് ഓരോ ആളെ വീതം പട്ടിക വിഭാഗത്തിൽ നിന്ന് പരിഗണിച്ചു. വി.പി. സജീന്ദ്രനെയും വി.ടി. ബൽറാമിനെയും വൈസ് പ്രസിഡന്റുമാരാക്കിയതിലൂടെ യുവത്വത്തിനും പ്രാതിനിദ്ധ്യമായി. മാനദണ്ഡം വില്ലനായപ്പോൾ തഴയപ്പെട്ട പ്രമുഖർ തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവരാണ്. കെ. മോഹൻകുമാറിന്റെ പേര് ചർച്ചകളിലുയർന്നു കേട്ടെങ്കിലും അന്തിമ പട്ടികയിൽ ഒഴിവായി. അദ്ദേഹത്തെ അച്ചടക്കസമിതിയിലേക്കോ മറ്റോ പരിഗണിക്കുമെന്ന സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |