കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം പൊലീസിനെ ആരാണ് ഏൽപിച്ചതെന്നും ഇതിനു ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നോയെന്നും ഹൈക്കോടതി ആരാഞ്ഞു. വെർച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വം ബോർഡിനെ ഏൽപിക്കുന്നതല്ലേ ഉചിതമെന്നു ചോദിച്ച ഡിവിഷൻ ബെഞ്ച് വെർച്വൽ ക്യൂ സംവിധാനത്തിന് കോടതിയുടെ അനുമതിയുണ്ടെങ്കിൽ രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഏർപ്പെടുത്തിയ വെർച്വൽ ക്യൂ ദേവസ്വം ബോർഡിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ ചോദിച്ചത്.
ശബരിമല ദർശനം സുഗമമാക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതെന്നും 2011 മുതൽ പൊലീസ് ശബരിമലയിൽ വെർച്വൽ ക്യൂവുണ്ടെന്നും സർക്കാർ മറുപടി നൽകി. വിശദീകരണത്തിന് സമയം തേടിയതിനെത്തുടർന്ന് ഹർജികൾ ഒക്ടോബർ 26 നു പരിഗണിക്കാൻ മാറ്റി.
ശബരിമലയിലെ വെർച്വൽ ക്യൂവിന്റെ നിയന്ത്രണം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കൈമാറണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയും ഇതേയാവശ്യമുന്നയിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളുമാണ് ഡിവിഷൻ ബെഞ്ചിനു മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |