തിരുവനന്തപുരം:വിനോദസഞ്ചാര മേഖലയിലെ പങ്കാളിത്ത സൗഹൃദ പദ്ധതിയായ 'കാരവൻ കേരള'യുടെ ഭാഗമായി പ്രമുഖ ഗ്രൂപ്പായ സി.ജി.എച്ച് എർത്ത് സംസ്ഥാനത്ത് പത്ത് കാരവൻ പാർക്കുകൾ സ്ഥാപിക്കും. ഇടുക്കിയിലെ മറയൂരിലാണ് ആദ്യ പാർക്ക്.
ആതിഥേയ മേഖലയിലെ പ്രമുഖ സംരംഭകർ തന്നെ അതതു പ്രദേശത്തെ സ്വാഭാവിക ചുറ്റുപാടുകൾക്ക് കോട്ടം വരുത്താതെ കാരവൻ പാർക്കുകൾ നിർമ്മിക്കാൻ മുന്നോട്ടു വന്നത് പ്രോത്സാഹനാജനകമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച സർക്കാരിന്റെ കാരവൻ ടൂറിസം നയത്തിനനുസൃതമായി പരിസ്ഥിതി സൗഹൃദമായാണ് കാരവൻ പാർക്കുകൾ നിർമ്മിക്കുന്നതെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം സി.ജി.എച്ച് എർത്ത് ഡയറക്ടർ മൈക്കൽ ഡൊമിനിക് പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് പ്രാദേശിക സമൂഹത്തോടൊപ്പം പ്രവർത്തിക്കുകയെന്ന സി.ജി.എച്ചിന്റെ മൂല്യങ്ങൾ അടിസ്ഥാനമാക്കിയാണ് കാരവൻ പാർക്കുകൾ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഗ്രൂപ്പിന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി പന്ത്രണ്ടിലേറെ ഹോട്ടലുകളുണ്ട്.
തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് ഏക്കറിലാണ് മറയൂരിൽ കാരവൻ പാർക്ക് സ്ഥാപിക്കുക. തുടക്കത്തിൽ അഞ്ച് കാരവനുകൾ പാർക്കിംഗ് സൗകര്യം ഉണ്ടാകും. ആക്ടിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവർമാർക്കുള്ള മുറികൾ, ഭക്ഷണശാല തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |