കാബൂൾ : പാകിസ്ഥാൻ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷിയും പാക് ചാരസംഘടനയായ ഐ.എസ്.ഐ തലവൻ ഫായിസ് ഹമീദും കാബൂളിലെത്തി. താലിബാൻ ഇടക്കാല സർക്കാരിലെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി അടക്കമുള്ള ഉന്നത താലിബാൻ നേതാക്കളുമായി ഇരുവരും ചർച്ച നടത്തും. ഇരുവരേയും മുത്താഖി കാബൂൾ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുസ്ഥിര വികസനം, അതിർത്തിയിലെ സമാധാനം എന്നിവയും താലിബാൻ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. അയൽരാജ്യമെന്ന നിലയിൽ എന്നും അഫ്ഗാനൊപ്പം നിന്ന രാജ്യമാണ് പാകിസ്ഥാൻ. അഫ്ഗാനിൽ നിന്നുള്ള ചരക്ക് നീക്കത്തിനും ജനങ്ങളുടെ പോക്കുവരവും സുഗമമാക്കുന്ന രീതിയിൽ അതിർത്തികൾ തുറക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ തകർന്ന അഫ്ഗാൻ ജനതയ്ക്ക് വേണ്ട അടിയന്തര സഹായം എത്തിക്കുന്നതിലും പാകിസ്ഥാൻ സുപ്രധാന പങ്ക് വഹിച്ചതായി പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |