ഷക്കിബ് അൽ ഹസ്സൻ വിജയശില്പി
അൽ അമെറാറ്റ് : ട്വന്റി-20 ലോകകപ്പിൽ ആദ്യ റൗണ്ട് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഷക്കിബ് ആൽ ഹസ്സന്റെ ആൾ റൗണ്ട് പ്രകടനത്തിന്റെ മികവിൽ പാപ്പുവ ന്യൂ ഗിനിയയെ 84 റൺസുകൾക്ക് കീഴടക്കി ബംഗ്ലാദേശ് സൂപ്പർ 12 റൗണ്ട് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറിൽ 97 റൺസിന് ആൾഔട്ടാവുകയായിരുന്നു. വൺ ഡൗണായിറങ്ങി 37 പന്തിൽ 3 സിക്സുൾപ്പെടെ 46 റൺസ് നേടുകയും 4 ഓവറിൽ 9 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷാക്കിബുൾ ഹസ്സനാണ് ബംഗ്ലാദേശിന്റെ വിജയ ശില്പിയായത്.
ഓപ്പണർ മുഹമ്മദ് നയിമിനെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ പൂജ്യനായി പുറത്താക്കി കാബുവ മോറിയ പാപ്പുവ ന്യൂ ഗിനിയയ്ക്ക് ബ്രേക്ക് ത്രൂ നൽകിയിരുന്നു. എന്നാൽ പകരം ഷക്കിബിനെ അയക്കാനുള്ള ബംഗ്ലാദേശ് ടീമിന്റെ തീരുമാനം കാര്യങ്ങൾ അവർക്ക് അനുകൂലമാക്കുകയായിരുന്നു. ക്യാപ്ടൻ മഹമ്മദുള്ള (50) 28 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പടെ അർദ്ധ സെഞ്ചുറിയുമായി ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിക്കുന്നതിന് മുന്നണിപ്പോരാളിയായി. ലിറ്റൻ ദാസ് (29), അഫീഫ് ഹൊസൈൻ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടിക്കിറങ്ങിയ പിഎൻജി ഷക്കിബിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാബൗളിംഗിന് മുന്നിൽ തകർന്നടിയുകയായിരുന്നു. സൈഫുദ്ദിനും ടസ്കിൻ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരത്തി തോറ്റ ബംഗ്ലാദേശ് തുടർന്നുള്ള രണ്ട് മത്സരവും ജയിച്ചാണ് സൂപ്പർ 12ൽ എത്തിയത്. കളിച്ച ഒരു മത്സരത്തിലും ജയിക്കാൻ പിഎൻജിക്കായില്ല.
46 റൺസുമായി പുറത്താകാതെ നിന്ന ക്ലിപിൻ ഡോരിഗയാണ് പിഎൻജിയുടെ ടോപ് സ്കോറർ.
39- ട്വന്റി-20 ലോകകപ്പിൽ ഷക്കിബിന്റെ വിക്കറ്റ് നേട്ടം 39 ആയി. ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും ഇന്നലത്തെ മത്സരത്തിലൂടെ ഷക്കിബിനായി.
കഴിഞ്ഞദിവസം ഗ്രൂപ്പ് എയിലെ മത്സരത്തിൽ അയർലൻഡിനെ 70 റൺസിന് തകർത്ത് ശ്രീലങ്ക സൂപ്പർ 12 റൗണ്ടിൽ കടന്നു.
സൂപ്പർ 12 റൗണ്ടിന് നാളെ തുടക്കമാകും.ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.
ഇന്നത്തെ മത്സരം
നമീബിയ -അയർലൻഡ്
(വൈകിട്ട് 3.30 മുതൽ)
ശ്രീലങ്ക - നെതർലൻഡ്സ്
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |