നെയ്യാറ്റിൻകര: പക്ഷാഘാതംമൂലം കിടപ്പിലായിരുന്ന വൃദ്ധനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭാര്യ സുമതിയെ (69) റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. സുമതിയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ആനാവൂർ വളളിച്ചിറ കാവുവിള ഒലിപ്പുറത്ത് രോഹിണി ഭവനിൽ ജ്ഞാനദാസാണ് (74) കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് ജ്ഞാനദാസിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവീട് പൊളിച്ചുപണിയുന്നതിനാൽ ജ്ഞാനദാസും സുമതിയും ഇതിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിലും ഇവരുടെ മകൻ സുനിൽദാസും കുടുംബവും മറ്റൊരു ഷെഡിലുമായിരുന്നു താമസം. രാവിലെ സുനിൽദാസ് ഇവർക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് പിതാവ് കഴുത്തിന് മുറിവേറ്റ് ചോരവാർന്ന നിലയിൽ തറയിൽക്കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സുമതിയെ തൊട്ടടുത്ത പുരയിടത്തിൽ അബോധാവസ്ഥയിലും കണ്ടെത്തി. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭർത്താവിന്റെ ദുരിതജീവിതം കണ്ട് സഹിക്കാനാവാതെയാണ് കടുംകൈ ചെയ്തതെന്ന് സുമതി പൊലീസിനോടും ഡോക്ടറോടും പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റും ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് സുമതിയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. മാരായമുട്ടം പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊലയ്ക്കുപയോഗിച്ച കത്തി വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |