വാഷിംഗ്ടൺ : ചൈന ആണവായുധ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചതായി കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രഹസ്യമായി ജൂലായിൽ ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങൾ അത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണ് ചൈന അവകാശപ്പെടുന്നത്. ബാലിസ്റ്റിക് പാത പിന്തുടരാത്ത ഹൈപ്പർസോണിക് മിസൈലുകൾ ആധുനിക കാലത്ത് ഏതൊരു രാജ്യവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആയുധമാണ്. നിലവിൽ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കുള്ള ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുമെന്ന ഘട്ടത്തിലെത്തിയിട്ടും അയൽരാജ്യമായ ഇന്ത്യ ചൈനീസ് പരീക്ഷണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കാരണം ഇന്ത്യയും സമാനമായ ആയുധ സാങ്കേതിക വിദ്യ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇപ്പോൾ പുറത്തിറങ്ങിയ യു എസ് കാൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ടിൽ ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നുമുണ്ട്.
സി ആർ എസ് റിപ്പോർട്ട് പ്രകാരം റഷ്യയുമായി സഹകരിച്ച് ഇന്ത്യ ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുന്നുവെന്നും, ഇന്ത്യയ്ക്ക് പുറമേ ഫ്രാൻസ്, ഓസ്‌ട്രേലിയ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളും ഹൈപ്പർസോണിക് ആയുധ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും വ്യക്തമാക്കുന്നു. ഇന്ത്യ റഷ്യയുമായി സഹകരിച്ച് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ വിവരങ്ങളും റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. 2025 ഓടെ ഇന്ത്യ ഹൈപ്പർ സോണിക് മിസൈൽ സ്വന്തമാക്കുന്നതിൽ പ്രാരംഭ പ്രവർത്തന ശേഷി കൈവരിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സ്‌ക്രാംജെറ്റ് വിജയകരമായി ഇന്ത്യ പരീക്ഷിച്ചിരുന്നു.
ചൈന ഇപ്പോൾ പരീക്ഷിച്ച ഹൈപ്പർസോണിക് മിസൈൽ ഏകദേശം 1,000 മുതൽ 1,500 മൈൽ ദൂരപരിധിയുള്ളതാണെന്നാണ് യുഎസ് ഇന്റലിജൻസ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. പ്രതിരോധ റഡാറുകൾക്കോ ഉപഗ്രഹങ്ങൾക്കോ പെട്ടെന്ന് സഞ്ചാരപഥം കണ്ടെത്താനാകില്ലെന്നതാണ് ഹൈപ്പർസോണിക് മിസൈലുകളുടെ പ്രത്യേകത. അതിനാൽ ഇവയെ കണ്ടുപിടിച്ച് നശിപ്പിക്കുകയെന്നത് ദുഷ്‌കരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |