പരവൂർ: കെപിസിസി ഭാരവാഹി പട്ടികയുടെ പേരിൽ ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന നേതാക്കളോട് ചർച്ച നടത്തി ധാരാളം ഗൃഹപാഠം ചെയ്‌ത് പുറത്തിറക്കിയ ലിസ്‌റ്റാണ് ഇപ്പോഴത്തേത്. താനും കെപിസിസി പ്രസിഡന്റും ചേർന്ന് തയ്യാറാക്കിയതാണതെന്നും സതീശൻ പറഞ്ഞു.
300ഉം 400ഉം ഭാരവാഹികളുണ്ടായിരുന്നയിടത്തുനിന്നും 51ലേക്ക് ചുരുക്കുമ്പോൾ അർഹരായ കുറച്ചുപേർ സ്വാഭാവികമായും ഒഴിവാക്കപ്പെടാമെന്നും ലിസ്‌റ്റിൽ ഉണ്ടാവേണ്ടിയിരുന്ന അവർക്ക് പ്രവർത്തിക്കാൻ വേണ്ട സാഹചര്യം തങ്ങളുണ്ടാക്കുമെന്നും സതീശൻ പറഞ്ഞു. പുതിയ ലിസ്‌റ്റിന്റെ കാര്യത്തിൽ മുരളീധരനുമായും ചർച്ച നടത്തിയിരുന്നെന്നും എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ അറിയിച്ചു.
മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് വ്യക്തിപരമായി ആക്രമിച്ചെന്ന സിപിഎം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമർശത്തെ സതീശൻ രൂക്ഷമായി വിമർശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് പ്രവർത്തിക്കാത്തതിനാൽ കൊക്കയാറിൽ ഉൾപ്പടെ ജനപ്രതിനിധികൾ എത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം നടന്നതെന്നും അത് ഭാവിയിൽ ആവർത്തിക്കാതിരിക്കാനാണ് താൻ പറഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കൊക്കയാറിൽ മന്ത്രിമാരുൾപ്പടെ എത്തി. എന്നാൽ അവർ എത്തും മുൻപ് താനെത്തി. പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേർന്ന വർത്തമാനമല്ല തന്റെത് എന്ന വിജയരാഘവന്റെ വിമർശനത്തിനെ വി.ഡി സതീശൻ തളളിക്കളഞ്ഞു. പിണറായി വിജയന്റെ രാജസദസിലെ വിദൂഷകന്റെ വേഷമാണ് വിജയരാഘവനെന്നും തന്റെ പദവിയെന്താണെന്ന് പഠിപ്പിക്കാൻ വിജയരാഘവൻ വരേണ്ടെന്നും വി.ഡി സതീശൻ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |