കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങളിലെ എഐഎസ്‌എഫ് വിമർശനത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. എസ്.എഫ്.ഐയെ വിമർശിച്ച് സംസാരിച്ച എഐഎസ്‌എഫ് വനിതാ നേതാവ് ആർഎസ്‌എസിനെ പരാമർശിച്ചതിനെ വിമർശിച്ചായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
എസ്.എഫ്.ഐയെ ജനാധിപത്യം പഠിപ്പിക്കാൻ ആർഎസ്എസിന്റെ പേര് വലിച്ചിഴയ്‌ക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്ന വാര്യർ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയ്‌ക്ക് ജയ ജയ വിളിച്ചവരാണ് സിപിഐയും എഐഎസ്എഫുമെന്ന് വിമർശിച്ചു. എന്നാൽ അന്ന് ആർഎസ്‌എസുകാർ രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കാൻ സമരം ചെയ്‌ത് ജയിലറ പുൽകിയവരാണെന്ന് സന്ദീപ് വാര്യർ ഓർമ്മിപ്പിക്കുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
എസ്എഫ്‌ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ എഐഎസ്‌എഫ് നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്. പക്ഷേ അതിനിടക്ക് എസ്എഫ്‌ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാൻ സഹോദരി ആർഎസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ് ?
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം എഐഎസ്‌എഫ് നേതാവ് പഠിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥക്കാലത്ത് ഒരു ലജ്ജയുമില്ലാതെ അടിയന്തരാവസ്ഥക്കും ഇന്ദിരക്കും ജയ ജയ പാടിയവരാണ് സിപിഐയും എഐഎസ്എഫും . അന്ന് ജനാധിപത്യത്തിന്റെ പുന:സ്ഥാപനത്തിനായി സമരം ചെയ്തവരും മർദ്ദനമേറ്റവരും ജയിലറ പുൽകിയതും ആർഎസ്എസുകാരാണ് . മറക്കരുത് . ആർഎസ്എസിനെ ജനാധിപത്യം പഠിപ്പിക്കാൻ ഫാസിസ്റ്റ് ഇന്ദിരയുടെ അടുക്കള വേല ചെയ്ത സിപിഐ ക്കാർ വളർന്നിട്ടില്ല . എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിലുള്ള പ്രതിഷേധത്തിന് ഐക്യദാർഢ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |