പ്രസ്സിനും മാസികയ്ക്കും പുറമേ നാസ്തികസമാജത്തിന് ഒരു പുസ്തകപ്രസാധന സ്ഥാപനം കൂടിയുണ്ടായിരുന്നു. ഏതാനും ലഘുലേഖകളും ലക്ഷ്മണന്റെ ഒരു ചെറിയ പുസ്തകവുമായിരുന്നു നാസ്തിക് പബ്ലിക്കേഷൻസിന്റെ പ്രസിദ്ധീകരണങ്ങൾ. പ്രസ്സിന്റെയും മാസികയുടെയും നിയന്ത്രണം മാധവിയുടെ കൈയിലായപ്പോൾ പുസ്തകപ്രസാധനം ഊർജിതമാക്കിയാൽ കൊള്ളാമെന്ന് ലക്ഷ്മണന് തോന്നി. 'യുക്തിപഥ"ത്തിലെഴുതിയ ധാരാളം ലേഖനങ്ങൾ സമാഹരിക്കപ്പെടാനായി ഉണ്ടായിരുന്നു. പക്ഷേ, അവയിലേറെയും സമകാലികവാർത്തകളെ ആശ്രയിച്ചുള്ളവയായിരുന്നു. പുസ്തകമാക്കാനുള്ള പ്രസക്തി അവയ്ക്കില്ലെന്ന് ലക്ഷ്മണനുതന്നെ ബോദ്ധ്യമായിരുന്നു.
രണ്ടു പുസ്തകങ്ങളാണ് ഉടനെ പ്രസിദ്ധം ചെയ്യാനായി ലക്ഷ്മണൻ തിരഞ്ഞെടുത്തത്. പണ്ട് ആലിൻചുവട്ടിൽ പ്രഭാഷണം നടത്തിയ 'വിഷയം കള്ളനാട്യക്കാരനായ കൃഷ്ണൻ" ആയിരുന്നു ആദ്യത്തേത്. 'യുക്തിപഥ"ത്തിന്റെ തുടക്കത്തിലെ രണ്ടു ലക്കങ്ങളിൽ ലേഖനമായി അത് പ്രസിദ്ധം ചെയ്തിരുന്നു. വിവാദങ്ങളും ചർച്ചകളും ഉണ്ടാക്കിയ ഒരു രചനയായിരുന്നു അത്. അല്ലെങ്കിലും വ്യത്യസ്ത പ്രായങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളിലും പെടുന്ന ജനങ്ങളുടെ ആരാധനാപാത്രമായ കൃഷ്ണനെപ്പോലെ മറ്റാരുമില്ല എന്ന് ലക്ഷ്മണന് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃഷ്ണനെ ചീത്ത വിളിച്ചാൽ നല്ല ജനശ്രദ്ധ കിട്ടുമെന്നാണയാളുടെ അനുഭവം. രണ്ടാമത്തെ പുസ്തകം 'കേസ് ഡയറി" യായിരുന്നു. അത്തരം കഥകൾ ധാരാളമെഴുതിയാൽ മലയാളത്തിലെ സർ ആർതർ കോനൻ ഡോയലാവാൻ അയാൾക്ക് കഴിയുമെന്ന് ചിലരൊക്കെ അയാളെ പ്രലോഭിപ്പിച്ചിരുന്നു. രണ്ടു പുസ്തകങ്ങളുടെയും പരസ്യം പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വന്നു. പരസ്യത്തിൽ ഇങ്ങനെയൊരു വാക്യമുണ്ടായിരുന്നു. 'രണ്ടു പുസ്തകങ്ങളും ഒന്നിച്ചെടുക്കുന്നവർക്ക് കളത്തിൽ ലക്ഷ്മണന്റെ ഒരു വർണചിത്രം സൗജന്യം.!"
'കലാകേരള" ത്തിലാണ് ആദ്യം പരസ്യം അച്ചടിച്ചുവന്നത്. വീട്ടിൽ നിന്നും ഓഫീസലേക്ക് പോകാൻ ലക്ഷ്മണനോടൊപ്പം പുറത്തേക്കിറങ്ങുമ്പോഴാണ് മാധവി അയാളുടെ കൈയിൽ വാരികയിരിക്കുന്നത് കണ്ടത്.
''ഓ, ഇത് വന്നായിരുന്നോ? പത്രത്തിന്റെ കൂടെ കണ്ടില്ലായിരുന്നല്ലോ."" നടക്കുന്നതിന്നിടെ അവൾ ലക്ഷ്മണന്റെ കൈയിൽ നിന്നും വാരിക വാങ്ങി. അത് കൊടുക്കുമ്പോൾ അയാൾ പറഞ്ഞു:
''നമ്മുടെ പരസ്യം വന്നിട്ടുണ്ട്."" മാധവി ധൃതി വച്ച് പേജുകൾ മറിച്ചു.നാസ്തിക് പബ്ലിക്കേഷൻസിന്റെ പരസ്യം വായിച്ചുകഴിഞ്ഞപ്പോൾ അവൾ ലക്ഷ്മണനെ ഒരു വല്ലാത്ത നോട്ടം നോക്കി. ഓഫീസിലെത്തുംവരെ അവൾ ഒന്നും പറഞ്ഞില്ല.
''ആ പരസ്യം വളരെ മോശമായപ്പോയി.""
ഓഫീസിലെത്തി സീറ്റിൽ ഉപവിഷ്ടയായ ഉടനെ മാധവി പറഞ്ഞു.
''ഉം, എന്ത് പറ്റി?""
ലക്ഷ്മണൻ അലക്ഷ്യമായി ചോദിച്ചു.
''വിഗ്രഹാരാധനയോട് നമ്മൾ യോജിക്കുന്നുണ്ടോ?""
''ഇല്ലല്ലോ. വിഗ്രഹങ്ങൾക്കെതിരെയല്ലേ നമ്മുടെ സമരങ്ങളൊക്കെ?""
''പിന്നെന്തിനാണ് ചേട്ടൻ ഒരു വിഗ്രഹമാകാൻ ശ്രമിക്കുന്നത്?""
അസ്വസ്ഥതയോടെ ലക്ഷ്മണൻ മാധവിയെ നോക്കി.
''ഞാനെവിടെയാണ് വിഗ്രഹമാകാൻ ശ്രമിച്ചത്?""
മാധവി വാരികയിലെ പരസ്യം അയാളുടെ മുഖത്തിനു നേരെ വീശിക്കാണിച്ചു.
''പിന്നെ ഇതെന്താണ്? രണ്ടു പുസ്തകങ്ങൾ ഒന്നിച്ചു ആവശ്യപ്പെടുന്നവർക്ക് കളത്തിൽ ലക്ഷ്മണന്റെ ഒരു കളർ ഫോട്ടോ സൗജന്യം. കളത്തിൽ ലക്ഷ്മണൻ സിനിമാതാരമാണോ അതോ ആൾദൈവമാണോ?""
''അത് ശരി.""
വിളറിയ മുഖത്തോടെ ലക്ഷ്മണൻ മറുപടി പറഞ്ഞു:
''സിനിമാതാരത്തിന് ആരാധകരാവാം. ആൾദൈവത്തിന് ആരാധകരാവാം. യുക്തിവാദിക്ക് അത് പാടില്ല. ഈ മനഃസ്ഥിതിയാണ് യുക്തിവാദപ്രസ്ഥാനത്തെ നാലും മൂന്നും ഏഴുപേരുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റിയത്. ഈ പ്രസ്ഥാനത്തിന് ഉണർവ് നല്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ് നമ്മൾ. പഴയ ഇടുങ്ങിയ ചിന്താഗതികളിൽ കുടുങ്ങിക്കിടന്നാൽ ഇതുവരെ ഈ പ്രസ്ഥാനത്തെ നയിച്ചവർക്ക് പറ്റിയ തെറ്റ് ആവർത്തിക്കലാവും ഫലം.""
മാധവി പൊട്ടിച്ചിരിച്ചു. അവൾക്ക് മറുപടി പറയാൻ കഴിയും മുൻപ് വിനായകൻ കടന്നുവന്നു. അയാളുടെ കൈയിലുമുണ്ടായിരുന്നു 'കലാകേരളം".
ഒരു സംഘടിതാക്രമണം പ്രതീക്ഷിച്ചു ലക്ഷ്മണൻ. ഇതിനിടെ മാധവി വിനായകനെ കാര്യങ്ങൾ ധരിപ്പിച്ചു എന്ന ചിന്ത ലക്ഷ്മണനെ അങ്ങേയറ്റം അസ്വസ്ഥനാക്കി.
''മാധവി വിളിച്ചായിരുന്നോ വിനായകനെ?""
ലക്ഷ്മണൻ ചോദിച്ചു. അദ്ഭുതത്തോടെ മാധവിയും വിനായകനും പരസ്പരം നോക്കി. അടുത്ത നിമിഷം അടക്കിനിർത്താനാവാത്ത ക്രോധത്തോടെ മാധവി ചാടിയെഴുന്നേറ്റു.
''നിങ്ങളാരാണ്? ഒഥല്ലോയോ? ഭാര്യയെ സംശയിക്കുന്ന ഭർത്താവ്.! നിങ്ങളോട് തർക്കത്തിലേർപ്പെടാൻ എനിക്ക് ആരുടേയും സഹായമാവശ്യമില്ല. അങ്ങനെ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് സ്ത്രീവിരുദ്ധതയാണ്.""
വിനായകന് ഒന്നും മനസിലായില്ല. അതയാൾ തുറന്നു പറഞ്ഞു:
''നിങ്ങൾ രണ്ടുപേരും പറയുന്നത് എനിക്ക് മനസിലാവുന്നില്ല. ഞാനപ്പോൾ വന്നതിലെന്താ പ്രശ്നം? വാരികേല് പരസ്യം കണ്ടപ്പോ ഇതുവഴി പോകുകയായിരുന്ന ഞാൻ ഇങ്ങോട്ടൊന്നു കേറി. അതിലെന്താ പ്രശ്നം?""
''അത്ര മാത്രമേയുള്ളെങ്കിൽ പ്രശ്നമൊന്നുമില്ല. പരസ്യത്തിൽ നിങ്ങൾ വല്ല പ്രശ്നവും കണ്ടെങ്കിൽ അതിൽ പ്രശ്നമുണ്ട്.""
''നിങ്ങളിങ്ങനെ കടംകഥ പോലെ പറഞ്ഞാൽ ഞാനെന്തു മനസിലാക്കാനാണ്? ഒന്നാമതായി പരസ്യം കണ്ടപ്പോൾ എനിക്ക് സന്തോഷമുണ്ടായി. നമ്മുടെ പ്രസ്ഥാനത്തിന് കൂടുതൽ പബ്ലിസിറ്റി കിട്ടുകയല്ലേ? സന്തോഷമുണ്ടാവാതിരിക്കുമോ? എന്നാൽ, ഈ സംഘടനയിലുള്ള ശത്രുക്കൾക്ക് ആയുധമാകാവുന്ന ഒരു കാര്യം അതിൽക്കണ്ടത് ചർച്ച ചെയ്യണമെന്നും തോന്നി.""
മാധവി ചിരിച്ചു.
''അങ്ങനെ എന്തെങ്കിലും അതിലുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ചർച്ച ചെയ്യണം.""
ലക്ഷ്മണൻ നിശബ്ദത പാലിച്ചു.
വിനായകന് എന്തോ ഒരു പന്തകേട് ഉണ്ടല്ലോ എന്ന് തോന്നി. എങ്കിലും മനസിൽ തോന്നിയ കാര്യങ്ങൾ മറച്ചുവയ്ക്കേണ്ടതില്ല എന്ന് തന്നെ അയാൾ തീരുമാനിച്ചു.
''നാസ്തിക സമാജത്തിന്റെ അനഷേദ്ധ്യനേതാവാണ് ലക്ഷ്മണൻ. ജീവിതം തന്നെ ഇതിനുവേണ്ടി ഉഴിഞ്ഞു വച്ച ആൾ. പക്ഷേ, നമ്മുടെ പ്രസ്ഥാനം മുന്നോട്ടു പോകേണ്ടത് വീരാരാധനയിലല്ല. വീരാരാധനയ്ക്ക് എതിരെ പൊരുതുന്നവരാണ് നാം. ലോകത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നു വീണത് എന്തുകൊണ്ടാണ്? ഏകാധിപത്യത്തിനെതിരെ പൊരുതി അധികാരത്തിൽ വന്നപ്പോൾ അവർ പുതിയ ഏകാധിപതിയെ അംഗീകരിച്ചു. ആ ഏകാധിപതിയുടെ അനീതികളെയും ക്രൂരതകളെയും പിന്തുണച്ചു. അതിന്റെ പരിണാമം എന്തായി എന്ന് ഇപ്പോൾ നമുക്കറിയാം. അവശേഷിക്കുന്നത് കൂടി കാണാനിരിക്കുന്നു.""
ലക്ഷ്മണനു വല്ലാത്ത ദ്വേഷ്യം വന്നു.
''എന്താ മനസിലുള്ളതെന്നു വച്ചാൽ അതങ്ങു പൊറത്തുവിട്. വെറുതേ മതിലിനു ചുറ്റും കിടന്നു വളയാതെ.""
''ഓ, ദേഷ്യം വരുന്നുണ്ട്, അല്ലേ? ഇപ്പോൾ ഇവിടെ എന്തായിരുന്നു പ്രശ്നമെന്ന് എനക്കേതാണ്ട് മനസിലായി.""
''ശരി. അത് മനസിലായെങ്കിൽ മനസിലുള്ളതങ്ങ് വെളിപ്പെടുത്ത്.""
''ഇപ്പോൾ നിങ്ങൾ മനസിലാക്കിയത് തന്നെയാണ് പ്രശ്നം. വർണചിത്രം സൗജന്യമായി കൊടുക്കുന്നത്. നമ്മൾ എന്തിനെയാണോ എതിർത്തു പോന്നത് അതിലേക്ക് നമ്മൾ മടങ്ങപ്പോകുന്നു എന്നല്ലേ അണികൾ പറയൂ?""
''അണികൾ പറയില്ല. നിങ്ങൾ രണ്ടുമൂന്നു പേര് പറയും. അതിന്റെ പിന്നിലെ മനഃശാസ്ത്രവും പറയാം. കേരളത്തിലെ ഞണ്ടുകളെക്കുറിച്ചു പറയാറില്ലേ? അവയെ ഇട്ടടച്ച പാത്രത്തിൽ നിന്ന് ഒരെണ്ണം മുകളിലേക്ക് നീങ്ങിയാൽ ബാക്കിയുള്ളതെല്ലാം കൂടെ അതിന്റെ കാലിൽ പിടിച്ചു താഴോട്ടു തള്ളിയിടും. അത്ര തന്നെ.""
വിനായകൻ ചാടിയെഴുന്നേറ്റു.
''അപ്പോൾ നിങ്ങൾ പറയുന്നതെന്താണ്? ഞങ്ങൾക്ക് നിങ്ങളോട് അസൂയയാണെന്ന്. അല്ലേ?""
''അതല്ലാതെ നിങ്ങൾക്കെന്താ പ്രശ്നം? ഞാൻ എന്റെ പണം കൊണ്ട് പുസ്തകം അച്ചടിക്കുന്നു. എന്റെ പണം കൊണ്ട് പരസ്യം കൊടുക്കുന്നു. പത്തു പൈസ പോലും ഇൻവെസ്റ്റ് ചെയ്യാത്ത സംഘടനയുടെ പേരിലാണത് ഞാൻ ചെയ്യുന്നത്. അങ്ങനെ പ്രസ്ഥാനത്തിന് അഡ്രസുണ്ടാക്കാൻ വേണ്ടി ഞാൻ എന്റെ പണവും അധ്വാനവും ചെലവഴിക്കുന്നു. അതൊക്കെ കൊള്ളാം. എന്റെ പേരോ പടമോ വരാൻ പാടില്ല. കൊള്ളാം നിങ്ങളുടെ ന്യായവാദങ്ങൾ.""
മാധവി വിനായകനെ നോക്കി. ഈ ആരോപണത്തിന് മറുപടി പറയേണ്ടത് അയാളുടെ കടമയാണ് എന്ന മട്ടിൽ.
വിനായകൻ ഒരുനിമിഷം നിശബ്ദനായിരുന്നു. പിന്നെ പറഞ്ഞു:
''നിങ്ങൾ ഇതിത്രയും വ്യക്തിനിഷ്ഠമായിക്കാണുമെന്ന് വിചാരിച്ചില്ല. ശരിയാണ്. സ്വന്തം കാശ് മുടക്കി ചെയ്യുമ്പോൾ സംഘടനയുടെ പേര് നിങ്ങൾ ഉപയോഗിച്ചില്ലായിരുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ല. ചിത്രമല്ല, ചെറിയ പ്രതിമ വേണമെങ്കിലും നിങ്ങൾക്ക് ഓഫർ ചെയ്യാം. സംഘടനയുടെ പേരിലാവുമ്പോൾ അംഗങ്ങൾ ചോദ്യം ചെയ്യും. ഇത്രയും കാലം വിഗ്രഹങ്ങളെ പൂജിക്കുന്നതിനെ നിങ്ങൾ എതിർത്തു. ഇപ്പോൾ നിങ്ങൾ തന്നെ വിഗ്രഹമായി മാറി, എന്നെ പൂജിക്കൂ എന്ന് പറയുന്നു. ഇതായിരിക്കും അവർ ചിന്തിക്കുക. പടം വച്ച് പൂജിക്കാനാണെങ്കിൽ, നമ്മളൊരിക്കലും കണ്ടിട്ടില്ലാത്ത, എന്തൊക്കെയോ സിദ്ധികളുണ്ടെന്നു പറയപ്പെടുന്ന, ആ ഈശ്വരന്മാരുടെ പടം വച്ച് പൂജിച്ചാൽ പോരേ? നമ്മളോടൊപ്പം സംസാരിക്കുകയും നടക്കുകയും തിന്നുകയും ചെയ്യുന്ന ഒരുത്തന്റെ പടം വച്ച് പൂജിക്കേണ്ടതുണ്ടോ?""
ലക്ഷ്മണൻ ഞെട്ടിപ്പോയി. ഇതൊക്കെയാണോ തന്റെ സഖാക്കളുടെ മനസിലുണ്ടായിരുന്നത്? അയാൾ മാധവിയുടെ നേർക്ക് നോട്ടമെറിഞ്ഞു. അവൾ ആസ്വദിക്കുകയാണെന്നു തോന്നി. അപ്പോൾ അയാളുടെ കോപം ഇരട്ടിച്ചു.
''ശരി. ആ പുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഞാൻ പ്രസിദ്ധപ്പെടുത്തിക്കൊള്ളാം. സംഘടന അതിന്റെ അപമാനഭാരം താങ്ങേണ്ടതില്ല.""
ലക്ഷ്മണൻ ചാടിയെഴുന്നേറ്റു. കൊടുങ്കാറ്റു പോലെ പുറത്തേക്കിറങ്ങപ്പോയി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |