വിശേഷദിവസങ്ങൾ കാർട്ടൂണിന് വിഷയമാകുന്നത് പതിവാണ്. ശ്രീകൃഷ്ണജയന്തിയും ദുഃഖവെള്ളിയും വിഷുവും ഈസ്റ്ററും ക്രിസ്മസും ബലിപെരുന്നാളും ഹോളിയും തിരുവോണവുമൊക്കെ ആഘോഷിക്കുമ്പോൾ പത്രങ്ങളിൽ ഈ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട കാർട്ടൂണുകൾ പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷജയന്തിയിൽ ശോഭായാത്രയിലെ ഏതെങ്കിലും രംഗമാകാം, ദുഃഖവെള്ളിയാഴ്ച കുരിശ് ചുമന്നുള്ള ഒരു യാത്രയാകാം, ഓണത്തിന് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനനാകാം, ഇങ്ങനെ അതതുവിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ജനമനസിലുള്ള വിഷ്വലുകൾ കാർട്ടൂണിൽ കടന്നുവരുന്നു.
ഭൂമിയിലെ വിശേഷം തന്നെ വേണമെന്നില്ല,നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണമോ പുതിയ വാൽനക്ഷത്രം ഭൂമിയെ ലക്ഷ്യമാക്കി വരുന്നതോ ചൊവ്വാഗ്രഹത്തിൽ ജലാംശം കണ്ടെത്തിയതോ ഒക്കെ കാർട്ടൂണായി വരാം. കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി ദിനത്തിൽ തീർച്ചയായും ഇതുമായി ബന്ധപ്പെട്ട കാർട്ടൂണുകൾ ഉണ്ടാകും. സന്ദർഭത്തിനനുസരിച്ച് വിദ്യാരംഭം മദ്യാരംഭവും അറിവിന്റെ ആദ്യാക്ഷരം തിരിച്ചറിവിന്റെ ആദ്യാക്ഷരവുമൊക്കെയായി മാറുമെന്ന് മാത്രം.വിദ്യാരംഭവുമായി ബന്ധപ്പെട്ട് വരച്ച ഒരു കാർട്ടൂണിന്റെ കഥയാണ് ഇത്തവണ.
ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഏറ്റവും വിവാദമുണ്ടാക്കിയ രാഷ്ട്രീയ തീരുമാനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ആയിരുന്നു. 2005ൽ തുടങ്ങിയ ചർച്ചകൾ ഒന്നാം യു.പി.എ സർക്കാറിന്റെ അവസാനകാലത്തോടെയാണ് പൂർത്തിയാക്കിയത്. ഈ കാലയളവിലെല്ലാം ദേശീയ തലത്തിൽ ആണവകരാറിനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. യു.പി.എ. സർക്കാരിനെ പുറത്തു നിന്നു പിന്തുണച്ചിരുന്ന ഇടതുമുന്നണി ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിച്ചതോടെ മൻമോഹൻസിംഗ് സർക്കാറിനു പാർലമെന്റിൽ വിശ്വാസവോട്ട് നേരടേണ്ടി വന്നു. വിശ്വാസവോട്ടിനെ ഒരുവിധം അതിജീവിച്ച സർക്കാർ വൺ ടൂ ത്രീ കരാർ എന്നറിയപ്പെടുന്ന ഇൻഡോ യു.എസ്. ആണവകരാറുമായി മുന്നോട്ടു പോയി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അമേരിക്ക ആണവായുധങ്ങൾ വിറ്റഴിക്കാനുള്ള വിപണിയായി ഇന്ത്യയെ ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഇടതുമുന്നണി പ്രചരിപ്പിച്ചു. ഇന്ത്യയുടെ ആണവായുധങ്ങളിലുള്ള പരമാധികാരം അമേരിക്കയ്ക്ക് അടിയറ വയ്ക്കേണ്ടി വരും എന്നും ഇടതുമുന്നണി ആരോപിച്ചു.
ഈ വിവാദങ്ങൾ അക്കാലത്തെ കാർട്ടൂണുകളിലും പ്രതിഫലിച്ചു. അധികാരമേറ്റതിന്റെ നാലാം വർഷത്തിൽ സർക്കാരിന്റെ നിലനിൽപ്പ് പോലും അപകടത്തിലാക്കി ആണവകരാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രിയെ നാലാം വയസ്സിലെ നട്ടപ്രാന്ത് എന്ന നിലയിൽ ജൂൺ 21ന് കാർട്ടൂണാക്കി. ബുഷിനെ കാണാൻ ആണവകരാർ എന്ന അവൽപ്പൊതിയുമായി പോകുന്ന കുചേലനായി മൻമോഹൻ സിംഗിനെ വരച്ച് സെപ്തംബർ 25ന് പ്രസിദ്ധീകരിച്ച കാർട്ടൂൺ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അവൽപ്പൊതി കിട്ടിയിട്ടുവേണം അടുപ്പിൽ തീ പുകയാൻ എന്നു പറയുന്ന ഗതികെട്ട ബുഷ് ആയിരുന്നു കൃഷ്ണവേഷത്തിൽ.
2008 സെപ്തംബർ 26ന് പ്രധാനമന്ത്രി മൻമോഹൻസിംഗും അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷും ആണവകരാർ ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വൈറ്റ് ഹൗസിൽ കണ്ടുമുട്ടുകയുണ്ടായി. പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ജോർജ് ബുഷിന്റെയും മൻമോഹൻസിംഗിന്റെയും ചിത്രം ലോകത്തെ എല്ലാ മാദ്ധ്യമങ്ങളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കൊണ്ടു വലഞ്ഞ ബുഷ് മൻമോഹൻസിംഗിന്റെ പോക്കറ്റ് അടിക്കുന്നതായാണ് ഇതുമായി ബന്ധപ്പെട്ട് കാർട്ടൂണിൽ വരച്ചത്. മൻമോഹൻസിംഗാകട്ടെ, ആണവകരാർ ഗവൺമെന്റിന്റെ ഭരണനേട്ടമായി അവതരിപ്പിച്ച് ഫ്രെയിമിനു പുറത്ത് നിൽക്കുന്ന വോട്ടറെ പ്രലോഭിപ്പിക്കാനായി അംഗവിക്ഷേപം ചെയ്യുന്നതായും ചിത്രീകരിച്ചു. തലേദിവസം പത്രങ്ങളിൽ വന്ന ഫോട്ടോ ഈ കാർട്ടൂൺ ദൃശ്യത്തിൽ നിന്ന് ക്രോപ് ചെയ്തതാണ് എന്നു വായനക്കാരനു തോന്നിപ്പിക്കും വിധമായിരുന്നു രചന. ഔട്ട് ഒഫ് ദ ഫ്രെയിം എന്നു പേരിട്ട ആ കാർട്ടൂൺ 2008 സെപ്തംബർ 28ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു.
അമേരിക്കൻ പ്രതിനിധിസഭയുടെ അന്തിമാനുമതി ലഭിക്കാത്തതിനാൽ ബുഷിനും മൻമോഹൻ സിംഗിനും സെപ്തംബർ 26ലെ കൂടിക്കാഴ്ചയിൽ ആണവകരാർ ഒപ്പുവെക്കാനായില്ല.നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം 2008 ഒക്ടോബർ 10ന് വാഷിംഗ് ടണ്ണിൽ വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസുമാണ് കരാറിൽ ഒപ്പിട്ടത്.
ആണവകരാർ ഒപ്പിടുന്നത് വിജയദശമിയോടടുത്ത ദിവസങ്ങളിലായിരുന്നു.പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിഷയമായ ആണവകരാറും വിജയദശമിയുമായി കാർട്ടൂൺ ബന്ധിപ്പിക്കണമെന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. കുട്ടികളെ എഴുത്തിനിരുത്തുന്നതാണല്ലോ വിജയദശമി ദിനത്തിലെ പ്രധാനചടങ്ങ്. ഇതുമായി ബന്ധപ്പെട്ട ചിത്രം എല്ലാ ജനവിഭാഗത്തിന്റെയും മനസിൽ ഉള്ളതുമാണ്. മൻമോഹൻ സിംഗ് എന്ന കുട്ടിയെ ബുഷ് ആചാര്യന്റെ മടിയിലിരുത്തി എഴുത്തിനിരുത്തുന്ന യു.പി.എ അദ്ധ്യക്ഷ സോണിയഗാന്ധിയായിരുന്നു കാർട്ടൂണിൽ. ബുഷ് ആചാര്യന്റെ മടിയിലിരുന്ന് കുഞ്ഞുമൻമോഹൻ അരിയിൽ അറിവിന്റെ ആദ്യാക്ഷരങ്ങളായ അ.ആ..ഇ..ഈ… എന്ന് കുറിക്കുന്നു. ഭക്തിയോടെ കൈകൂപ്പി അരികത്തിരിക്കുന്ന സോണിയ അമ്മയും ഉണ്ട്. കത്തിച്ചുവച്ച നിലവിളക്കിനുപോലും ആണവച്ഛായ ഉണ്ടായിരുന്നു.
വിജയദശമിദിന കാർട്ടൂണിൽ ഈ വിഷ്വൽ മാത്രം മതിയായിരുന്നു.കാർട്ടൂൺ വരച്ചുകഴിഞ്ഞപ്പോൾ മറ്റൊരു ആശയവും തോന്നി. എന്തുകൊണ്ട് മൻമോഹൻ പറയുന്ന അ.ആ..ഇ.ഈ…എന്ന അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾക്ക് സന്ദർഭവുമായി ചേരുന്ന മറ്റൊരു അർത്ഥം നൽകിക്കൂടാ? ആലോചന അങ്ങനെ നീണ്ടപ്പോൾ വാക്കുകൾ തനിയെ മനസ്സിൽ വന്നു.അ എന്നാൽ അമേരിക്ക,ആ..ആണവകരാർ,ഇ..ഇന്ത്യ,ഈ..ഈടുവെക്കൂ….ചേർത്തുവായിക്കുമ്പോൾ അമേരിക്കൻ ആണവത്തിന് ഇന്ത്യ ഈടുവയ്ക്കൂ എന്ന പൂർണ്ണവാചകം.ഇത് ബുഷ് പറയുന്നതായി ചിത്രീകരിച്ചു.
ആണവകരാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉയർത്തിയ എല്ലാ ആശങ്കകളും പ്രതിഫലിക്കുന്നതായി കാർട്ടൂൺ. വിജയദശമിയുടെ പിറ്റേ ദിവസം,ആണവകരാർ ഒപ്പിടുന്ന 2008 ഒക്ടോബർ 10ന് ഈ കാർട്ടൂൺ കേരളകൗമുദി പ്രസിദ്ധീകരിച്ചു. വിജയദശമിദിനവുമായി ബന്ധപ്പെട്ട് വരച്ചതാണെങ്കിലും ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ളതായി ഈ കാർട്ടൂൺ മാറി. ഒരുപാടുവിവാദങ്ങൾക്കും കാർട്ടൂണുകൾക്കും പിന്നീടും വിഷയമായെങ്കിലും ഇൻഡോ യു.എസ് ആണവകരാർ പൂർണമായി നടപ്പാക്കാൻ ഇന്നും സാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |