കുമരകം: മഴക്കെടുതി തരണം ചെയ്ത് ജില്ലയിലെ വിരുപ്പ് കൃഷിയുടെ ആദ്യ വിളവെടുപ്പിന് ഇന്നലെ തുടക്കമായി. വെള്ളം കയറിയ പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാനാവാതെ പലകുറി മാറ്റിവെച്ച കൊയ്ത്താണ് രണ്ട് ദിവസമായി മഴ മാറി നിന്നതോടെ ആരംഭിച്ചത്. അയ്മനം പഞ്ചായത്ത് 20-ാം വാർഡിലെ വട്ടക്കായൽ തട്ടേപ്പാടം, ആർപ്പൂക്കര ഒന്നാം വാർഡിലെ മഞ്ചാടിക്കരി പുത്തൻ കേളക്കേരി എന്നീ പാടശേഖരങ്ങളിലാണ് ഇന്നലെ കൊയ്ത്ത് തുടങ്ങിയത്. 120 ദിവസം മൂപ്പുള്ള ഡി വൺ നെൽ വിത്താണ് വിതച്ചതെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം 135-ാം ദിവസമാണ് കൊയ്ത്ത് ആരംഭിക്കാനായത് . കഴിഞ്ഞ സീസണിൽ കൊയ്ത്ത് യന്ത്രത്തിന്റെ വാടക മണിക്കൂറിന് 1700 മുതൽ 1,900 രൂപ വരെയായിരുന്നു. എന്നാൽ ഇക്കുറി 2100 രൂപ മുതൽ 2300 രൂപ വരെയാണ് വാടക.വിളവെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മണിക്കൂറിന് 2000 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ധനവില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നതിനാൽ കൊയ്ത്ത് യന്ത്രത്തിന്റെ വാടകയിലും വൻ വർദ്ധനവ് കർഷകൻ നൽകേണ്ട സ്ഥിതിയാണ്. കാറ്റിലും മഴയിലും വീണടിഞ്ഞ നെല്ലാണെങ്കിൽ കൊയ്ത്തിന് കൂടുതൽ സമയം വേണ്ടിവരും എന്നതും കർഷകന് വൻ തിരിച്ചടിയാകും. ഇന്നലെ കൊയ്ത്ത് ആരംഭിച്ച 190 ഏക്കറുള്ള വട്ടക്കായൽ തട്ടേപ്പാടത്തെ 136 കർഷകരും അടുത്ത മഴയ്ക്ക് മുമ്പായി തങ്ങളുടെ നെല്ല് കാെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ തന്നെ കൊയ്ത്ത് ആരംഭിച്ച ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി പുത്തൻ കേളക്കേരി പാടം 300 ഏക്കറാണ്. ജൂൺ അഞ്ചിന് വിതച്ച 295 ഏക്കറുള്ള വടക്കേപള്ളിപ്പാടം എന്നറിയപ്പെടുന്ന കേളക്കരി വട്ടക്കായൽ വിതച്ചിട്ട് 140 ദിവസമായെങ്കിലും ഇന്നാണ് കാെയ്ത്ത് തുടങ്ങുന്നത്. ചാലാകരി പാടത്തും ഇന്ന് കൊയ്ത്ത് ആരംഭിക്കാനാണ് ശ്രമം.
വട്ടക്കായൽ തട്ടേപ്പാടം 190 ഏക്കർ
പുത്തൻ കേളക്കേരി പാടം 300 ഏക്കർ
'ഒട്ടേറെ കഷ്ടതകൾ സഹിച്ച് കൃഷിയിറക്കി കാെയ്തുകൂട്ടുന്ന നെല്ല് കിഴിവ് , താര എന്നൊക്കെയുള്ള പേരിൽ വിലപേശി സംഭരണം വൈകിപ്പിക്കരുത് എന്ന പ്രാർത്ഥനയേയുള്ളൂ.'
നാരായണൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |