ന്യൂഡൽഹി: കുറഞ്ഞ സമയത്തിനുള്ളിൽ 100 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകാൻ കഴിഞ്ഞത്, വിഷമകരമായ ലക്ഷ്യം പുതിയ ഇന്ത്യ എങ്ങനെ കൈവരിക്കുമെന്നതിന് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ജനങ്ങളുടെ വിജയമാണിത്. ചരിത്രത്തിലെ പുതിയ അദ്ധ്യായവും.
ഉത്സവ സീസണിൽ കൊവിഡിനെ സൂക്ഷിക്കണം. പടച്ചട്ട എത്ര ഉറപ്പുള്ളതായാലും യുദ്ധം തുടരുമ്പോൾ ആയുധം കൈവെടിയരുതെന്ന തത്വം മറക്കരുത്. ദശകങ്ങളുടെ ഗവേഷണ പരിചയമുള്ള വിദേശ രാജ്യങ്ങളെയാണ് ഇന്ത്യ ഇതുവരെ വാക്സിനുകൾക്കായി ആശ്രയിച്ചിരുന്നത്. അതിനാൽ മഹാമാരിയെ ഇന്ത്യയ്ക്ക് പ്രതിരോധിക്കാനാകുമോ എന്ന സംശയമുയർന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് വാക്സിൻ വാങ്ങാൻ പണമുണ്ടോ എന്നും ചോദ്യമുയർന്നു. 100 കോടി ഡോസ് വാക്സിൻ സൗജന്യമായി നൽകിയതിലൂടെ അതിനുള്ള ഉത്തരമാണ് നാം നൽകിയത്. ഇന്ത്യ ഫാർമസ്യൂട്ടിക്കൽ കേന്ദ്രമാണെന്ന വിശേഷണത്തിന് കൂടുതൽ കരുത്തു പകരാനുമായി.
ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് എല്ലാവരെയും ഒരു പോലെ തൃപ്‌തിപ്പെടുത്തി വാക്സിൻ നൽകാൻ കഴിയുമോ എന്നും മഹാമാരിയോട് പൊരുതാനുള്ള അച്ചടക്കമുണ്ടാകുമോ എന്നും ആശങ്കപ്പെട്ടവരുണ്ട്. എന്നാൽ വിവേചനമില്ലാതെ വാക്സിനേഷൻ വിജയത്തിലെത്തിച്ചു. ഗ്രാമ-നഗരമെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ നോക്കാതെ വാക്സിൻ നൽകി.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഓരോ പൗരന്റെയും പങ്കാളിത്തവും കൂട്ടായ്മയും ഉറപ്പാക്കിയതും വിജയമായി. വാക്സിൻ വികസനം, ഉത്പാദനം, വിതരണം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾ തരണം ചെയ്യാനും കഴിഞ്ഞു.
സാമ്പത്തിക, കാർഷിക
മേഖല കുതിക്കുന്നു
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റെക്കാഡ് നിക്ഷേപങ്ങൾ എത്തുന്നു. അതിലൂടെ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങളും ലഭിക്കുന്നു. സ്റ്റാർട്ട്അപ്പുകളിലും യൂണികോണുകളിലും വൻ നിക്ഷേപങ്ങൾ വരുന്നത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും. മഹാമാരി സമയത്തും കാർഷിക മേഖല കരുത്തു കാട്ടിയതിനാൽ റെക്കാഡ് സംഭരണമാണുണ്ടായത്. സ്വച്‌ഛ്ഭാരത് അഭിയാൻ വിജയകരമാക്കിയതു പോലെ ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങി പയോഗിക്കുന്നത് ശീലമാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |