കുറ്റ്യാടി: മലയോര മേഖലയിൽ ലഹരി ഉപയോഗം വ്യാപകം.ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന വൻ സംഘം തന്നെ മലയോരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി അറിയുന്നു.നാട്ടുകാരിൽ ചിലരാണ് ഇതിന്റെ പ്രധാനകണ്ണികൾ.ബൈക്കുകളിലാണ് സംഘത്തിന്റെ പ്രവർത്തനം കൂടുതൽ.തൊട്ടിൽപ്പാലം പാലം, മുള്ളൻകുന്ന് റോഡ്, മത്സ്യമാർക്കറ്റ്, പക്രന്തളം ചുരം, നടുത്തോട് പാലം പരിസരം എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. സന്ധ്യകഴിഞ്ഞാൽ ഇവിടം ലഹരിവിൽപ്പനക്കാരുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകും. കൊവിഡ് നിയന്ത്റണങ്ങൾ നിലനിൽക്കുമ്പോഴും സന്ധ്യ കഴിഞ്ഞാൽ ഒട്ടേറെ യുവാക്കളാണ് ഇവിടങ്ങളിൽ തമ്പടിക്കുന്നത്. ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർത്ഥികളാണ് കൂടുതലായി ലോബികളുടെ പിടിയിലാവുന്നത്. സമീപ പ്രദേശത്തെ ചില സ്ഥാപനങ്ങളിലെ പെൺകുട്ടികളും മയക്കുമരുന്നുകൾക്ക് അടിമകളാണെന്നും ഇവർ വഴി വിൽപന നടത്തുന്നതായും വിവരമുണ്ട്. ഗ്രൂപ്പുകളിലെ ലീഡർമാർ പ്രണയം നടിച്ചാണ് പെൺകുട്ടികളെ കീഴ്‌പ്പെടുത്തുന്നതെന്നാണ് വിവരം. ഏറ്റവുമൊടുവിൽ ഇത്തരം സംഘത്തിന്റെ വലയിൽപെട്ടു കഴിഞ്ഞ ദിവസം കായക്കൊടി സ്വദേശിയായ വിദ്യാർത്ഥി പീഡനത്തിനിരയായിരുന്നു. സംഭവത്തിൽ പോക്‌സോ കേസ് പ്രകാരം നാലു പേർ പിടിയിലായി. ഇവരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സമീപ പഞ്ചായത്തുകളായ മരുതോങ്കര, കായക്കൊടി, കുറ്റ്യാടി കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപ്പന തകൃതിയാണ്. ജാനകിക്കാട് കനാൽ റോഡ്, കള്ളാട് അക്വഡേറ്റ് പാലം, കുറ്റ്യാടി ചെറുപുഴ പാലം, തട്ടാർകണ്ടി എന്നിവിടങ്ങളും വില്‍പ്പന കേന്ദ്രങ്ങളാണ്. ജനകിക്കാട് കനാൽ റോഡ് വഴി പകൽസമയങ്ങളിൽ പോലും പ്രദേശവാസികൾക്ക് സൈര്യ വിഹാരം നടത്താൻ കഴിയാത്ത അവസ്ഥയാണ്.ഇതു റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമായി മാദ്ധ്യമ പ്രവർത്തകന്റെ വാഹനം കേടുപാട് വരുത്തിയിരുന്നു. സംഭവത്തിൽ പൊലീസ്, എക്‌സൈസ് സംഘങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ലഹരി വില്പന കേന്ദ്രങ്ങൾ
തൊട്ടിൽപ്പാലം പാലം, മുള്ളൻകുന്ന് റോഡ്, മത്സ്യമാർക്കറ്റ്, പക്രന്തളം ചുരം, നടുത്തോട് പാലം പരിസരം എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ.
ലക്ഷ്യം
മസയോരത്തെ കോളേജ്- സ്കൂൾ വിദ്യാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |