തൃശൂർ : ഏതാനും ദിവസമായി മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും കൃഷിയും മറ്റും നഷ്ടപ്പെട്ടവർക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാനും തകർന്ന അടിസ്ഥാന സൗകര്യം പുന:സ്ഥാപിക്കാനും വേണ്ടിയാണിത്. ഭാഗികമായി തകർന്ന വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ ശതമാനം കണ്ടെത്താൻ റവന്യൂ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി വേഗത്തിൽ റിപ്പോർട്ട് തയ്യാറാക്കണം.
പുനരുദ്ധാരണം വേഗത്തിലാക്കും
കൃഷിക്കുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. റോഡുകൾ, പാലങ്ങൾ, ജലസേചന സൗകര്യങ്ങൾ, വൈദ്യുത സംവിധാനം, കുടിവെള്ള വിതരണ സംവിധാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടം കണക്കാക്കി അവ പുന:സ്ഥാപിക്കാനുള്ള അടിയന്തര പ്രവർത്തനം നടത്താനും മന്ത്രി നിർദ്ദേശിച്ചു.
ക്യാമ്പുകൾ ഉടനെ അവസാനിപ്പിക്കില്ല
ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്ക് തിരികെ പോകുന്നതിന് മുമ്പായി അവ ശുചീകരിക്കാനും കിണർ വെള്ളം ഉപയോഗ യോഗ്യമാക്കാനും ആർ.ആർ.ടികളും ആരോഗ്യ വകുപ്പും നേതൃത്വം നൽകണം. ഏതെങ്കിലും കാരണത്താൽ വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
കൂടുതൽ മണ്ണിടിച്ചിൽ പ്രദേശങ്ങളുണ്ടോയെന്ന് പരിശോധിക്കും
പുതിയ സാഹചര്യത്തിൽ ജില്ലയിലെ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ കളക്ടർ ഹരിത വി. കുമാർ ജില്ലാ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുടിവെള്ള വിതരണത്തിൽ തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. വന പ്രദേശങ്ങളിൽ കൂടി മഴ അളക്കാനുള്ള റെയിൻഗേജുകൾ സ്ഥാപിക്കാൻ സംവിധാനമൊരുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |