പത്തനംതിട്ട : ഒന്നര വർഷത്തിന് ശേഷം സിനിമാ തിയേറ്ററുകൾ തുറക്കുകയാണ്. ഇടയ്ക്ക് ഇളവുകൾ ലഭിച്ചെങ്കിലും എല്ലാ തിയേറ്ററുകളും തുറന്നുപ്രവർത്തിച്ചിരുന്നില്ല. ശേഷം കൊവിഡ് കേസുകൾ കൂടുകയും തിയേറ്റർ അടയ്ക്കുകയും ചെയ്തു. ജില്ലയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമായിരുന്നു ലോക്ക്ഡൗണും അടച്ചു പൂട്ടലും.
ഇപ്പോൾ തിയേറ്റർ തുറക്കാൻ അനുമതി ലഭിച്ചതോടെ തിയേറ്ററും പരിസരവും വൃത്തിയാക്കിത്തുടങ്ങി. തിങ്കളാഴ്ച മുതലാണ് തിയേറ്റർ തുറക്കുക. ജില്ലയിൽ ആകെ 10 തിയേറ്ററുകളാണ് ഉള്ളത്. ഇവയെല്ലാം തുറന്ന് പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.
പൂപ്പൽ പിടിച്ച കസേരകളും തറയും തുടച്ച് വൃത്തിയാക്കി. സാനിറ്റൈസ് ചെയ്തിട്ടുണ്ട്. കൃത്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തീയേറ്രർ തുറക്കുക.
തിയേറ്റർ അടച്ചിട്ടതോടെ ജീവിതം വഴിമുട്ടിയ നിരവധിപേരുണ്ട്. ചിലർ ജപ്തി ഭീഷണിയിലാണ്. തിയേറ്റർ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഉപകരണങ്ങൾ എല്ലാം നശിച്ചുപോകും. അതുകൊണ്ടുതന്നെ ഇവ പ്രവർത്തിക്കേണ്ടി വരും. ഇതൊടൊപ്പം വൈദ്യുതി ചാർജും വാടകയും ടാക്സും മുടക്കമില്ലാതെ അടയ്ക്കേണ്ടി വരും. വൈദ്യുതി ചാർജ് തന്നെ ഏകദേശം 65000 രൂപയോളം വരാറുണ്ട്. വരുമാനമില്ലാതെ ചെലവ് മാത്രമായി പല തിയേറ്റർ ഉടമകളും ആത്മഹത്യയുടെ വക്കിലാണ്. തിയേറ്റർ വൃത്തിയാക്കാൻതന്നെ വലിയ ചെലവ് വരാറുണ്ട്. ലക്ഷങ്ങളാണ് ഇവയ്ക്കെല്ലാം കൂടി ചെലവാകുക. തിയേറ്റർ ജീവനക്കാരുടെ ശമ്പളവും നൽകണം. അനവധി ജീവനക്കാർ തീയേറ്ററിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.
ജില്ലയിൽ 10 തിയേറ്ററുകൾ
" തീയേറ്ററുകൾ സമ്പൂർണമായി പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരുമായുള്ള ചർച്ചയിൽ ഏകദേശ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. "
ആർ. ശിവകുമാർ
(ഫെഡറേഷൻ ഒഫ് ഫിലിം എക്സിബിറ്റേഴ്സ് ഓർഗനൈസേഷൻ എക്സി. അംഗം )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |