SignIn
Kerala Kaumudi Online
Friday, 26 April 2024 2.18 AM IST

നെഹ്റുവിന് ഒാർക്കാപ്പുറത്തൊരു സ്വീകരണം, വേദിയായത് വകയാർ ലൈബ്രറി

vakayar-public-laibrari

കോന്നി: ജവഹർലാൽ നെഹ്റുവിന് നാട്ടുകാർ നൽകിയ സ്വീകരണത്തിന് വേദിയാകാൻ കഴിഞ്ഞ കഥ പറയാനുണ്ട് വകയാർ പബ്ളിക് ലൈബ്രറിക്ക്. 1952 ൽ വകയാറുകാരുടെ അപ്രതീക്ഷിത സ്വീകരണം നെഹ്റുവിന് ലഭിച്ചത് ഇൗ ലൈബ്രറിക്ക് മുന്നിൽവച്ചാണ്.

തിരു. കൊച്ചി സംസ്ഥാനത്തെ കുന്നത്തൂർ താലൂക്കിലായിരുന്ന അതിരുങ്കലിൽ പ്രധാനമന്ത്രി എത്തണമെന്നത് നാട്ടിലെ കർഷകരുടെ ആഗ്രഹമായിരുന്നു. ഇൗ ആവശ്യം ഉന്നയിച്ച് പ്രദേശത്തെ 1000 കർഷകർ ഒപ്പിട്ട അപേക്ഷ നെഹ്രുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചെങ്ങന്നൂർ സ്വദേശി എം.ഒ.മത്തായി മുഖേന നൽകുകയും ചെയ്തു. 1952 ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ നെഹ്‌റു റാന്നിയിൽ നിന്ന് കോന്നി,വകയാർ വഴി അതിരുങ്കലിലെത്താൻ തീരുമാനിച്ചു. നെഹ്‌റു അതിരുങ്കലിൽ എത്തുന്നത് വകയാർ വഴിയാണെന്ന് ആറിഞ്ഞ ഗ്രാമവാസികൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. നെഹ്‌റു കടന്നു പോകുന്ന പാതയ്ക്കരികിലുള്ള വകയാർ വായനശാലയുടെ മുന്നിലാണ് സ്വീകരണ സ്ഥലം ഒരുക്കിയത്. മുൻകൂട്ടി നിശ്ചയിച്ച സ്വീകരണം അവിടെ ഇല്ലാതിരുന്നിട്ടും ജനക്കൂട്ടം കണ്ട് നെഹ്റു വാഹനത്തിൽ നിന്നിറങ്ങി നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങി. തനിക്കു കിട്ടിയ പൂമാലകൾ അദ്ദേഹം അവിടെ കൂടിയ ജനങ്ങൾക്ക് എറിഞ്ഞുകൊടുത്തു. തങ്ങൾക്കു ലഭിച്ച പൂമാലകൾ നാട്ടുകാർ നിധിപോലെയാണ് വീടുകളിലേക്ക് കൊണ്ടുപോയതെന്ന് പഴയ തലമുറ ഒാർക്കുന്നു. നെഹ്റു വരുന്നതറിഞ്ഞ കമ്മ്യൂണിസ്റ്റ് പാ‌ർട്ടി പ്രവർത്തകർ കോന്നി മാർക്കറ്റ് ജംഗ്ഷന് സമീപം ചുവന്ന കൊടിതോരണങ്ങൾ കൊണ്ട് നിറച്ചിരുന്നു. ഇതുകണ്ട് "ഇതെന്താ ചൈനയാണോ " എന്ന് നെഹ്റു ചോദിച്ചതുകൊണ്ടാണ് ഇവിടം പിന്നീട് ചൈനാ ജംഗ്ഷൻ എന്ന് അറിയപ്പെട്ടത്. നെഹ്റുവിന്റെ സന്ദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായത് വകയാറിലെ അപ്രതീക്ഷിത സ്വീകരണമായിരുന്നു. നേരത്തെ തയ്യാറെടുപ്പുകളില്ലാതിരുന്നിട്ടും വൻ ആൾക്കൂട്ടമാണ് ലൈബ്രറിക്കു മുന്നിൽ ഉണ്ടായിരുന്നത്. ആ സന്ദർശന വർഷം തന്നെയാണ് വകയാർ പബ്ളിക് ലൈബ്രറി തുടങ്ങിയതെന്നതും പ്രത്യേകതയാണ്.

മജിസ്‌ട്രേറ്റായിരുന്ന കെ.ജി. വറുഗീസായിരുന്നു വായനശാലയുടെ ആദ്യ പ്രസിഡന്റ് .

ഗുരു നിത്യ ചൈതന്യയതി ചെറുപ്പകാലത്ത് വായനശാലയിലെ സ്ഥിരം വായനക്കാരനും അംഗവുമായിരുന്നു .അദ്ദേഹം ഒപ്പിട്ടു നൽകിയ പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവ് പി.എൻ. പണിക്കരും വകയാർ ലൈബ്രറിയിലെത്തിയിട്ടുണ്ട്. 15500 ഒാളം പുസ്തകങ്ങളും 1657 അംഗങ്ങളുമുള്ള ജില്ലയിലെ എ ക്ലാസ് ലൈബ്രറികളിലൊന്നാണിത്. പുനലൂർ -മുവാറ്റുപുഴ സംസ്ഥാന പാതയ്ക്കരികിൽ സ്വന്തമായി സ്ഥലവും ഇരുനിലകെട്ടിടവുമുണ്ട്. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറികൂടിയായ പി.ജി. ആനന്ദനാണ് പ്രസിഡന്റ്. അഡ്വ. തോമസ് ജോർജ് സെക്രട്ടറിയും ജയ അശോക് ലൈബ്രേറിയനുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.