തിരുവനന്തപുരം: പദ്മ മാതൃകയിൽ സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരമായി ഏർപ്പെടുത്തുന്ന കേരള പുരസ്കാരങ്ങൾക്ക് സംസ്ഥാനത്ത് ജനിച്ച് ഇവിടെ താമസിക്കുന്നവരെയും ജോലി, ബിസിനസ് ആവശ്യങ്ങൾക്കായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളീയരെയും പരിഗണിക്കും. മരണാനന്തര ബഹുമതിയായി നൽകില്ല. ഒരിക്കൽ കേരള പുരസ്കാരം നേടിയ വ്യക്തികളെ അഞ്ചു വർഷത്തിന് ശേഷമേ മറ്റ് കേരള പുരസ്കാരങ്ങൾക്കായി പരിഗണിക്കൂ. പ്രത്യേക സാഹചര്യങ്ങളിൽ പക്ഷേ സർക്കാരിന് ഇതിൽ ഇളവനുവദിക്കാം. സർക്കാരുദ്യോഗസ്ഥരെ വിരമിച്ച ശേഷം പരിഗണിക്കും.
പ്രത്യേക സന്ദർഭങ്ങളിൽ വിദേശ പൗരന്മാരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ആദരസൂചകമായി പരിഗണിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ മാർഗരേഖയിൽ വ്യക്തമാക്കി. കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിവയാണ് പുരസ്കാരങ്ങൾ.
11 മേഖലകൾ
കല, സാമൂഹ്യസേവനം, പൊതുകാര്യം, സയൻസും എൻജിനിയറിംഗും, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവിൽസർവീസ്, കായികം, മറ്റ് മേഖലകൾ എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പരിഗണന.
കല
സിനിമ, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, ശില്പകല, ഫോട്ടോഗ്രാഫി, നാടകം, മാജിക്ക്, നാടൻകല.
സാമൂഹ്യസേവനം
വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സേവനം, ജീവകാരുണ്യം, സാമൂഹ്യപദ്ധതികളുടെ നടപ്പാക്കൽ
പൊതുകാര്യം
നിയമം, രാഷ്ട്രീയം, പൊതുസേവനം
സയൻസും എൻജിനിയറിംഗും
സ്പേസ്, ന്യൂക്ലിയർ സയൻസ്, വിവരസാങ്കേതികം, ശാസ്ത്ര ഗവേഷണം, ശാസ്ത്രസാങ്കേതിക മേഖലകൾ.
വ്യവസായം-വാണിജ്യം
ബാങ്കിംഗ്, വ്യവസായം, സാമ്പത്തികപ്രവർത്തനം, മാനേജ്മെന്റ്, സഹകരണം, വിനോദസഞ്ചാരം
വിദ്യാഭ്യാസം
അദ്ധ്യാപനം, ഗവേഷണം, വിദ്യാഭ്യാസപോഷണം, വിദ്യാഭ്യാസ പരിഷ്കാരം, സാക്ഷരത
ആരോഗ്യം
ആതുരസേവനം, മരുന്ന് നിർമ്മാണം, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി.
സാഹിത്യം
കഥ, കവിത, നോവൽ, ജീവചരിത്രം, ബാലസാഹിത്യം, പത്രപ്രവർത്തനം, പരിഭാഷ, ഭാഷാപോഷണം.
മറ്റ് മേഖലകളിൽ
കൃഷി, മത്സ്യബന്ധനം, പ്രാഥമിക ഉത്ദനമേഖലകൾ, മനുഷ്യാവകാശ സംരക്ഷണം, വന്യജീവിസംരക്ഷണം.
കീർത്തിമുദ്ര, സാക്ഷ്യപത്രം...
ഗവർണറുടെ കൈയൊപ്പ് ചാർത്തിയ സാക്ഷ്യപത്രം, കീർത്തിമുദ്ര.
കീർത്തിമുദ്രയിൽ സംസ്ഥാന ചിഹ്നം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രേഖപ്പെടുത്തലുകൾ, പുരസ്കാരവർഷം എന്നിവ.
കീർത്തിമുദ്ര ചെറുപതിപ്പ് സ്വർണം, വെള്ളി, ചെമ്പ് എന്നിവയാൽ രൂപകല്പന.
പുരസ്കാരജേതാവിന് സംസ്ഥാനചടങ്ങുകളിൽ ആവശ്യമെങ്കിൽ ഇത് ധരിച്ച് പങ്കെടുക്കാം. പദ്മയിലെന്ന പോലെ ഇവിടെയും തുകയില്ല.
സ്വന്തമായി അപേക്ഷിക്കേണ്ട
എല്ലാ വർഷവും ഏപ്രിലിൽ പൊതുഭരണവകുപ്പ് നാമനിർദ്ദേശം ക്ഷണിക്കും. വ്യക്തികളുടെ സ്വന്തം അപേക്ഷ സ്വീകരിക്കില്ല. മറ്റുള്ളവരെ നാമനിർദ്ദേശം ചെയ്യാം.
തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലകൾ, വകുപ്പുമേധാവികൾ, കളക്ടർമാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ സംഘടനകൾ എന്നിവർക്ക് പേരുകൾ നിർദ്ദേശിക്കാം.
സമഗ്ര സംഭാവനയ്ക്കുള്ള കേരളജ്യോതി വർഷത്തിലൊരാൾക്ക്.
കേരള പ്രഭ 2 പേർക്ക്.
കേരളശ്രീ 5 പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |