സരിത്ത് ഒന്നാംപ്രതി, സ്വപ്ന രണ്ടാം പ്രതി, ശിവശങ്കർ അവസാന പ്രതി
കൊച്ചി: ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. 3000ൽപരം പേജുള്ള കുറ്റപത്രത്തിൽ 29 പ്രതികളാണുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കേസിൽ അവസാനത്തെ പ്രതിയാണ്. വിമാനത്താവളത്തിൽ നിന്ന് പതിവായി സ്വർണം കടത്തിയ യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ പി.എം.സരിത്താണ് ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം ഇന്നലെ രാവിലെ സമർപ്പിച്ചത്. സ്വർണക്കടത്തിന് പണം മുടക്കിയവരും പ്രതികളാണ്. യു.എ.ഇ കോൺസുലേറ്റിലെ ആരും പട്ടികയിലില്ല.
കെ.ടി.റമീസും, സന്ദീപ് നായരുമാണ് സ്വർണക്കടത്തിന്റെ മുഖ്യആസൂത്രകർ. സ്വപ്ന സുരേഷും മുഖ്യപങ്കുവഹിച്ചു. മലബാറിൽ നിന്നുള്ളവരാണ് പണം മുടക്കിയത്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ ബാഗേജിന്റെ മറവിൽ 2019 ജൂണിൽ ആരംഭിച്ച സ്വർണക്കടത്ത് 21 തവണ നടത്തി. 161 കിലോ സ്വർണം കേരളത്തിൽ എത്തിച്ചു.
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് സാദ്ധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കോഴിക്കോടും മലപ്പുറത്തും ഉള്ളവരാണ് കടത്തിനായി പണം മുടക്കിയിരുന്നത്. 2019 ജൂണിലാണ് ഇത്തരത്തിൽ പ്രതികൾ ആദ്യമായി സ്വർണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിയുമായിരുന്നില്ല. പിന്നീട് 21 തവണയായി 161 കിലോ സ്വർണമാണ് പ്രതികൾ കടത്തിയത്. ഈ സമയങ്ങളിലാണ് ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞതെന്ന് കസ്റ്റംസ് പറയുന്നത്. കടത്തിക്കൊണ്ടുവന്നിരുന്ന സ്വർണം ഉരുപ്പടികളാക്കി വിവിധ ജൂവലറികൾക്ക് നൽകിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. മലപ്പുറത്തെയും കോഴിക്കോട്ടെയും നിക്ഷേപകരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികൾക്കാണ് സ്വർണം കൈമാറിയത്. ജൂവലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.
2020 ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജിൽ നിന്ന് 30 കിലോ സ്വർണം കസ്റ്റംസ് പിടിച്ചതോടെയാണ് കേരളത്തെ പിടിച്ചുലച്ച വിവാദമായി ഈ കേസ് മാറിയത്. കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്ത് ആദ്യം അറസ്റ്റിലായി. ഒളിവിൽ പോയ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ പിടിയിലായി. ശിവശങ്കർ ഉൾപ്പടെ അമ്പതോളം പേർ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ജൂലായ് പത്തിന് എൻ.ഐ.എ കേസ് ഏറ്റെടുത്തു. സാമ്പത്തിക കുറ്റകൃത്യത്തിന് പുറമേ കോഫെപോസ ഉൾപ്പടെ ഗുരുതരമായ നിരവധി വകുപ്പുകളും ചേർത്തു. എൻഫോഴ്സ്മസെന്റ് ഡയറക്ടറേറ്റും കേസുകൾ എടുത്തു. നാലാം പ്രതി സന്ദീപ് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്. ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |