തിരുവനന്തപുരം: ശിശുക്ഷേമ സമിതി ദത്തു നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ എസ് ചന്ദ്രൻ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമരം. പൊലീസിലും വനിതാ കമ്മിഷനിലും വിശ്വാസമില്ലെന്ന് യുവതി പറഞ്ഞു.
സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് എതിരല്ല. വീഴ്ച പറ്റിയവർക്കെതിരെ നടപടി വേണം.സർക്കാരിന് മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്ന് അനുപമ വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിന്റെ കാര്യത്തിൽ ശിശുക്ഷേമ സമിതി കോടതിയിൽ തെറ്റായ വിവരം നൽകിയെന്നാണ് സൂചന.
ദത്ത് നൽകിയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ചാണ് ശിശുക്ഷേമ സമിതി സത്യവാങ്മൂലം നൽകിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് കുടുംബ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കുഞ്ഞ് അനുപമയുടേതാണെന്ന് അറിഞ്ഞുകൊണ്ടാണ് സമിതിയുടെ നടപടിയെന്നാണ് സൂചന.
സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന ശിശുക്ഷേമ സമിതിയുടെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |