തിരുവനന്തപുരം: ജനിച്ച് മൂന്നാംനാൾ തന്റെ അടുത്ത് നിന്നും കടത്തിയ കുഞ്ഞിനെ തിരികെ ലഭിക്കാൻ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം ആരംഭിച്ച് എസ്‌എഫ്‌ഐ മുൻ നേതാവ് അനുപമ.എസ്.ചന്ദ്രൻ. ഭർത്താവ് അജിത്തിനൊപ്പമാണ് അനുപമയുടെ സമരം. ഏപ്രിൽ മാസത്തിൽ പൊലീസിലും മറ്റ് സർക്കാർ സംവിധാനങ്ങളിലും പരാതി നൽകിയിട്ടും ആറ് മാസത്തിന് ശേഷവും ഫലമില്ലാതെ വന്നതോടെയാണ് തന്റെ കുഞ്ഞിന് വേണ്ടി അനുപമ നിരാഹാര സമരം ആരംഭിച്ചത്. സമരം പ്രഖ്യാപിച്ച അനുപമയോട് ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് വിളിച്ച് സമരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുപമ സമരം എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
എല്ലാ തലത്തിലും പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് സമരത്തിന് പുറപ്പെട്ടതെന്ന് അനുപമ പറഞ്ഞു.'ഇനി വേറൊരാൾക്കും ഇങ്ങനെ വരരുത്. എനിക്ക് കിട്ടേണ്ട നീതി കിട്ടണം.' അനുപമ പറഞ്ഞു. മുൻപ് പരുക്കനായി സംസാരിച്ചവരും ഒറ്റവാക്കിൽ നിഷേധിച്ചവരും ഇന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ചു. സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവനെ നേരിട്ട് എകെജി സെന്ററിൽ പോയി കണ്ടതുൾപ്പടെ രണ്ടുതവണ പരാതി നൽകി. കുഞ്ഞിന് വേണ്ടി കോടതിയ്‌ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. വനിതാ കമ്മീഷൻ വരെ പോയപ്പോഴും കുഞ്ഞിനെ തിരികെ കിട്ടില്ല എന്നാണ് മുൻപ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ടെന്ന് അനുപമ പറഞ്ഞു. അതേസമയം വൃന്ദാ കാരാട്ട് ഉൾപ്പടെ കൂടുതൽ സിപിഎം നേതാക്കൾ അനുപമയ്‌ക്കൊപ്പമാണെന്ന് പരസ്യ നിലപാട് അറിയിച്ചിട്ടുണ്ട്.
2020 ഒക്‌ടോബർ 19നും 25നുമിടയിൽ ലഭിച്ച കുട്ടികളുടെ വിവരം നൽകണമെന്ന് ശിശുക്ഷേമ സമിതിയോട് പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇപ്പോൾ പൊലീസ് ഉന്നതതല യോഗം ചേരുകയാണ്. കേസന്വേഷണം കർശനമാക്കാനാണ് പൊലീസ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |