തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ എസ് എഫ് ഐക്ക് വിജയിക്കുവാൻ സാധിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടപടികളിൽ വർഷം തോറും മാറ്റം വരുത്തുന്നുവെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ആരോപിച്ചു. എം ജി സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അരുൺ ബാബു ആരോപണം ഉന്നയിച്ചത്.
എം ജി സർവകലാശാലയുടെ കാര്യം എടുത്താൽ ഓരോ വർഷവും ഓരോ രൂപത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇതാണ് അവസ്ഥ. ഈ അനീതിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അരുൺ ബാബു ആവശ്യപ്പെട്ടു. പുരോഗമനം പറയുമ്പോൾ ആ പുരോഗമനം കേരളത്തിലെ ക്യാമ്പസുകളിൽ കൂടി നടപ്പാക്കാൻ എസ് എഫ് ഐ ശ്രമിക്കണമെന്നും കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് കേരളത്തിലെ എസ് എഫ് ഐ മാറരുതെന്നും അരുൺ ബാബു പറഞ്ഞു.
കേരളത്തിൽ നിൽക്കുമ്പോൾ തങ്ങളാണ് വലുത് എന്ന് തോന്നും. പക്ഷേ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോഴുള്ള അവസ്ഥ എന്തെന്ന് എസ് എഫ് ഐയുടെ ദേശീയ നേതൃത്വത്തിനോട് കേരളത്തിലെ നേതാക്കന്മാർ ചോദിച്ചു മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് അരുൺ ബാബു പരിഹസിച്ചു. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയിൽ രേഖപ്പെടുത്തുമ്പോൾ അതിന്റെ അർത്ഥം എന്തെന്ന് താഴെത്തട്ടിലുള്ള പ്രവർത്തകരെ പറഞ്ഞ് മനസിലാക്കാൻ കൂടി മുതിർന്ന നേതാക്കന്മാർ സമയം കണ്ടെത്തണമെന്നും എ ഐ എസ് എഫ് നേതാവ് സൂചിപ്പിച്ചു. ഇന്ത്യയിലെ മറ്റ് ക്യാമ്പസുകളിൽ ആർ എസ് എസും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് എസ് എഫ് ഐ കേരളത്തിൽ ചെയ്യുന്നതെന്നും അരുൺ ബാബു ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |