ദുബായ്: ഐ സി സി ടി ട്വന്റി ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യനോട്ടത്തിൽ മികച്ച വിക്കറ്റാണ് ഒരുക്കിയിട്ടുള്ളതെന്ന് തോന്നുന്നുവെന്നും പിച്ചിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് പറഞ്ഞു. ആഷ്ടൺ അഗർ ഇല്ലാതെയാണ് ഓസ്ട്രേലിയ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. കുറച്ച് സമ്മർദ്ദം ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ നയിക്കാൻ കിട്ടുന്ന അവസരം വലിയൊരു നേട്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമ പറഞ്ഞു.
കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പ്രതിസന്ധിമൂലം യു.എ.ഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ട്വന്റി 20 ലീഗായ ഐ പി എല്ലിന്റെ 14ാം സീസണിലെ രണ്ടാം പാദത്തിന് വിജയകരമായി ആതിഥ്യമരുളിയതിന് തൊട്ടുപിന്നാലെയാണ് അറേബ്യൻ നാട് കുട്ടിക്രിക്കറ്റിലെ ലോക മാമാങ്കത്തിന് വേദിയാകുന്നത്. യു എ ഇയിലെ ദുബായിലും അബുദാബിയിലും ഷാർജയിലും ആയാണ് സൂപ്പർ 12, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഇന്നലെ അവസാനിച്ച ആദ്യ റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ നിന്ന് ശ്രീലങ്കയും നമീബിയയും ഗ്രൂപ്പ് ബിയിൽ നിന്ന് സ്കോട്ട്‌ലാൻഡും ബംഗ്ലാദേശും സൂപ്പർ 12 ലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ മത്സരിച്ച അയർലൻഡും നെതർലൻഡ്സും ഗ്രൂപ്പ് ബിയിൽ നിന്ന് ഒമാനും പാപ്പുവ ന്യൂ ഗിനിയയും പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |