തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി തത്ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ കോടതിയിൽ ആവശ്യപ്പെടും. ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളിൽ വിധി പുറപ്പെടുവിക്കേണ്ട വഞ്ചിയൂർ കുടുംബ കോടതിയിൽ ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും കോടതിയെ അറിയിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടർക്കും സർക്കാർ നൽകി.
അതേസമയം സംഭവത്തിൽ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുക്കാത്തതിലും ആൺകുഞ്ഞിനെ രജിസ്റ്ററിൽ പെൺകുഞ്ഞാക്കിയതിനു പിന്നിലും ദുരൂഹത ഉണ്ടോയെന്ന് സംശയമുണ്ട്. ശിശുക്ഷേമ സമിതിയിലെ മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തതിനു ശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
സർക്കാർ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും തന്റെ കുഞ്ഞിനെ തനിക്ക് തന്നെ തിരികെ ലഭിക്കുമെന്ന് ഇപ്പോൾ കൂടുതൽ ഉറപ്പായെന്നും അനുപമ പറഞ്ഞു. നിരാഹാര സമരത്തിനു ശേഷം കോടതിയിൽ തുടർ നടപടികൾക്കു വേണ്ടി പോകുമെന്നും അതിനു മുമ്പ് തന്നെ ഇത്തരത്തിൽ സന്തോഷകരമായ വാർത്ത കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |