മൺമറഞ്ഞ മഹത്തുക്കൾ രണ്ടുതരത്തിലുണ്ട്. ചിലരെ പൊതുജീവിതത്തിന്റെ ചില സന്ദർഭങ്ങളിൽ നമ്മൾ വളരെ ശ്രമിച്ച് ഓർമിച്ചെടുക്കുന്നു. ചിലരാകട്ടെ, നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു ശ്രമവും ആവശ്യമില്ലാത്തവിധം നമ്മുടെ മനസിലേക്ക് അതിശക്തമായ ഓർമയായി സ്വയം കടന്നുവരുന്നു. ഇതിൽ രണ്ടാമത്തെ കൂട്ടരുടെ നിരയിൽ സ്ഥാനമുള്ള കവിയാണ് വയലാർ.
വയലാറിന്റെ കാര്യം പറയുമ്പോൾ അദ്ദേഹം നമ്മുടെ ഓർമയിലേക്കു കടന്നുവരുന്നു എന്നല്ല പറയേണ്ടത്. നമ്മുടെ മനസിൽ നിന്ന്, ഓർമയിൽ നിന്ന് അദ്ദേഹം ഒരിക്കലും വിട്ടുപോകുന്നില്ല എന്നാണ്. വയലാറിന്റെ ഒരു കാവ്യശകലം ഓർമിക്കാതെയോ അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു വരിയെങ്കിലും ഒന്നുമൂളാതെയോ മലയാളിയുടെ ഒരു ദിവസവും കടന്നുപോവുന്നില്ല എന്നതാണു സത്യം. വയലാർ മരിക്കുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്തവരുടെ വരെ അടുത്ത തലമുറ വയലാറിന്റെ കവിതകളും ഗാനങ്ങളും ഏറ്റെടുത്തു മുമ്പോട്ടു പോകുന്നു. കവി കാലത്തെ അതിജീവിക്കുന്നതിന്റെ വഴി ഇതാണ്. മലയാളിയുടെ ജീവിതത്തിലും മനസിലും ഇത്രമേൽ നിത്യസാന്നിദ്ധ്യമായി നിൽക്കുന്ന എത്ര കവികളുണ്ട് എന്നാലോചിക്കുമ്പോഴാണ് വയലാറിന്റെ താരതമ്യമില്ലാത്ത സ്ഥാനം നമുക്കു മനസിലാവുക.
എഴുത്തച്ഛനും മുമ്പാണല്ലോ കണ്ണശന്മാരുണ്ടായിരുന്നത്. ആ കണ്ണശന്മാർ തൊട്ടിങ്ങോട്ടെടുത്താൽ, അതല്ലെങ്കിൽ രാമചരിതകാരൻ മുതൽക്കിങ്ങോട്ടെടുത്താൽ ഇത്രയേറെ ആഘോഷിക്കപ്പെട്ട മറ്റൊരു കവിയില്ല എന്നു കാണാം. ചങ്ങമ്പുഴ പോലും ഇത്രയേറെ മലയാളിയുടെ മനസിന്റെ ഭാഗമായിട്ടില്ല എന്നതാണ് സത്യം.
ഇതു പറയുമ്പോൾ ചിലർ ചോദിക്കും 'അത് ചലച്ചിത്രഗാനങ്ങൾ കൂടിയുണ്ടായതു കൊണ്ടല്ലേ എന്ന്. അതെ, ചലച്ചിത്ര ഗാനങ്ങൾ കൂടിയുണ്ടായതു കൊണ്ടാണ്. അതിനുമപ്പുറം, ആ ഗാനങ്ങളിൽ കവിത ഉണ്ടായതുകൊണ്ടുകൂടിയാണ്. ഗാനം വിപുലമായ അർത്ഥത്തിൽ സാഹിത്യശേഖരത്തിന്റെ, കാവ്യസംസ്കൃതിയുടെ ഭാഗമാണ്. ഒരു ഗാനരചയിതാവിനാണ് കഴിഞ്ഞ വർഷങ്ങളിൽ ഒന്നിൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് എന്നോർക്കണം."
നാം കേട്ട ഏറ്റവും നല്ല വിപ്ലവഗാനങ്ങൾ, പ്രണയഗാനങ്ങൾ, വിരഹഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ശോകഗാനങ്ങൾ തുടങ്ങിയവയൊക്കെ ഒന്ന് ഓർത്തെടുത്തു നോക്കുക. അതിൽ പലതും വയലാറിന്റേതാണ് എന്നു കാണാം. 'ബലികുടീരങ്ങളേ" എന്നുതുടങ്ങുന്ന ആ അനശ്വര വിപ്ലവഗാനത്തെ കടന്നുനിൽക്കുന്ന ഒരു വിപ്ലവഗാനവും മലയാളത്തിൽ ഇന്നോളമുണ്ടായിട്ടില്ല. ഇതുപോലെ തന്നെയാണ് മറ്റു ശാഖകളിലെ ഗാനങ്ങളുടെയും സ്ഥിതി. ധാരാളം പേർ വിപ്ലവഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും വയലാറിന്റെ വിപ്ലവഗാനം എന്തുകൊണ്ടാണ് വേറിട്ടുനിന്നത്? അതിന് ഒറ്റ ഉത്തരമേയുള്ളു. പലരും അതിതീവ്രമായ പോരാട്ടങ്ങളെക്കുറിച്ചും ചെറുത്തുനിൽപ്പുകളെക്കുറിച്ചും ഉള്ള വിവരങ്ങൾ കേട്ടു മാത്രം എഴുതുകയായിരുന്നു. എന്നാൽ വയലാർ രാമവർമയാകട്ടെ, നേരിട്ടു കണ്ടും അനുഭവിച്ചും എഴുതുകയായിരുന്നു. മുൻ മുഖ്യമന്ത്രി പി. കെ. വാസുദേവൻ നായർ ഒരു സന്ദർഭം ഹൃദയസ്പർശിയാംവണ്ണം അവതരിപ്പിച്ചിട്ടുണ്ട്. പുന്നപ്ര വയലാർ സമരം നടന്നതിനു തൊട്ടുപിന്നാലെയുള്ള ഘട്ടം. സ്ത്രീകളും കുഞ്ഞുങ്ങളും അല്ലാതെ വയലാറിൽ ആരുമില്ല. പുരുഷന്മാരൊക്കെ ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ഒളിവിൽ. ആ ഘട്ടത്തിൽ വിദ്യാർത്ഥി ഫെഡറേഷന്റെ ഒരു പ്രതിനിധി സംഘം അവിടം സന്ദർശിച്ചു. പി. കെ. വിയുടെ നേതൃത്വത്തിലായിരുന്നു അത്. പ്രതിനിധി സംഘം അവിടെ ചെന്നയുടൻ എവിടെ നിന്നെന്നറിയില്ല, ഒരു കൊച്ചു പയ്യൻ അവർക്കു മുമ്പിലെത്തി. രോഷംകൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു ആ പയ്യൻ. ദിവാൻ ഭരണത്തിന്റെ പൊലീസും പട്ടാളവും ആ നാട്ടിൽ ചെയ്തുവച്ച ക്രൂരതകൾക്കെതിരായ പൊട്ടിത്തെറിയായിരുന്നു അത്.
കാറ്റുപോലും ശബ്ദമടക്കിപ്പിടിച്ച് ഭയന്നു നിൽക്കുന്ന സാഹചര്യമാണ്. ആ ഗ്രാമത്തിലേക്ക് ആർക്കും കടക്കാൻ വയ്യ. പൊലീസ് ഭീകരത പടർത്തി റോന്തു ചുറ്റുന്നു. ആ അവസ്ഥയിലാണ് പയ്യൻ പൊട്ടിത്തെറിച്ചുകൊണ്ട് അവിടെ നടന്ന കാര്യങ്ങൾ വിശദീകരിച്ചത്. മനുഷ്യർക്കു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണിവിടെ പൊലീസ് തേർവാഴ്ചയുണ്ടാക്കിവെച്ചിട്ടുള്ളത് എന്ന്, അവിടെ കട്ടപിടിച്ചു നിന്ന മൗനത്തിന്റെ നിറുക പിളർക്കുന്ന വിധത്തിൽ അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞ ആ പയ്യൻ രാമവർമ്മയായിരുന്നു. പിൽക്കാലത്തു വയലാർ എന്നു കേരളമാകെ വിളിച്ച വയലാർ രാമവർമ്മ.
പുന്നപ്ര വയലാർ സമരത്തെയും അതിനെതിരായ ദിവാൻ ഭരണത്തിന്റെ കൊടും ക്രൂരതയെയും അതുസൃഷ്ടിച്ചെടുത്ത അതിഭീകരമായ സാമൂഹ്യാവസ്ഥയെയും ഒക്കെ നേരിൽക്കണ്ടാണ് വയലാർ വളർന്നത്. മറ്റൊരുരൂപത്തിൽ പറഞ്ഞാൽ, ചോരയുടെയും വെടിമരുന്നിന്റെയും മണമുള്ള ആ കാലത്തിന്റെ സൃഷ്ടിയാണ് വയലാർ രാമവർമ്മ.
ആ വയലാർ
'ബലികുടീരിങ്ങളേ, ബലികുടീരങ്ങളേ,
സ്മരണകളിരമ്പും രണസ്മാരകങ്ങളേ" എന്നും
'ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ"
എന്നും എഴുതിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
അങ്ങനെ, രക്തസാക്ഷികളുടെ ചോരയിൽ ചാലിച്ചെഴുതിയ പാട്ട് കേരളത്തിന്റെ എക്കാലത്തേയും വലിയ വിപ്ലവഗാനമായില്ലെങ്കിലല്ലേ അത്ഭുതമുള്ളു!
അന്നുമുതൽ വയലാർ എന്നും നിസ്വജനങ്ങളുടെ, പൊരുതുന്നവരുടെ പക്ഷത്തായിരുന്നു. പുന്നപ്ര വയലാർ സമരം വയലാറിന്റെ ഹൃദയവികാരമായിരുന്നു. വയലാർ മരിച്ചത് ഒരു ഒക്ടോബർ 27 നാണ്. തുലാം പത്തും ഒക്ടോബർ 27 ഉം ചേർന്നുവന്ന വയലാർ രക്തസാക്ഷിദിനത്തിൽ തന്നെ വയലാർ രാമവർമ്മ മരിച്ചു എന്നതു കേവലം യാദൃഛികതയാവാം. എങ്കിലും, വയലാറിന്റെ ഹൃദയവികാരവുമായി ചേർത്തുവച്ചു നോക്കിയാൽ, ആ ദിനത്തിൽ തന്നെയായി മരണം എന്നതിൽ വയലാറിന്റെ മനസിന്റെ ഒരു പൊരുത്തംകൂടിയില്ലേ എന്നു ചിന്തിച്ചുപോവും. വയലാറിൽ രക്തസാക്ഷിദിനാചരണം നടക്കുന്ന സന്ദർഭത്തിലാണ്, ആ മണ്ണിന്റെ പേരിൽ അറിയപ്പെട്ട, ആ മണ്ണിന്റെ തന്നെ സൃഷ്ടിയായ കേരളത്തിന്റെ പ്രിയകവി വിടവാങ്ങിയത്. അതുമുതലിങ്ങോട്ടെന്നും വയലാർ രക്തസാക്ഷിത്വ വാർഷികാചരണങ്ങളുടെ അവിഭാജ്യഭാഗമാണ് വയലാർ രാമവർമ്മയുടെ ചരമവാർഷികാചരണവും.
'സംസ്കാരത്തിന്റെ നാളങ്ങൾ" എന്ന കവിതയിൽ വയലാർ അന്നത്തെ ഉജ്വലമായ സമരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്; ഉരുക്കും മനുഷ്യമാംസവും നേരിട്ട് ഏറ്റുമുട്ടിയ ആ മഹാസമരത്തെക്കുറിച്ച്. 'കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ" എന്നുതുടങ്ങുന്ന ആ കവിതയിൽ പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്ത ഒട്ടനവധി തൊഴിലാളികളെ വെടിവെച്ചുകൊന്ന പട്ടാളമേധാവികളെ ആദരിക്കാൻ സ്ഥലത്തെ ഒരു പ്രമാണി സത്ക്കാരം നടത്തിയതിനെക്കുറിച്ചു പറയുന്നുണ്ട്. ആ യോഗത്തിൽ 'തെങ്ങിനു വെടികൊണ്ടതിനെക്കുറിച്ചായിരുന്നുവത്രേ പ്രമാണിക്ക് ഉൽകണ്ഠ!"
'തോക്കുംലാത്തിയുമായ് മുടിതുള്ളിയ
സർക്കാരിൻ തേർവാഴ്ചകളെ
എതിരിട്ടവരുടെ ഹൃദ്രക്തത്താൽ
കുതിരും വെള്ളമണൽത്തരികൾ
നാളെവരും പുതുസംസ്കാരത്തിൻ
നാളം നെയ്യുകയാണെന്നും"
എന്നുവയലാർ ആ കവിത ഉപസംഹരിക്കുന്നു. അന്നു വയലാർ പ്രഖ്യാപിച്ച പുതുസംസ്കാരം തൊഴിലാളിവർഗ സംസ്കാരമാണ്. അതാണു കേരളത്തിൽ പിന്നീടു വളർന്നുവന്നത് എന്നതു ചരിത്രം. പ്രാചീന റോമിൽ കവികളെ ഡാറ്റ്സ് (വെളിച്ചപ്പാട്) എന്നുവിളിച്ചിരുന്നു. വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പറയുന്നവരാണ് ഡാറ്റ്സ്. കവികളുടെ വലിയ ഒരു ഗുണമായി ഇതു കണക്കാക്കപ്പെടുന്നുണ്ട് - കടന്നുകാണുക; മുന്നറിയിപ്പു നൽകുക. ഇതൊക്കെ കവിയുടെ ധർമ്മമത്രെ! 'കാവിചുറ്റിയ സന്ധ്യയ്ക്കുപിന്നിലെ കറുത്തവാവുകളേ" എന്ന് വയലാർ എഴുതിയത് പിത്ക്കാല ചരിത്രത്തിൽ സത്യമാവുന്നതു നാം കണ്ടു. ഇതാണു കവിയുടെ കടന്നുകാണൽ!
വളരെ യാഥാസ്ഥിതികമായ ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നാണ് വയലാർ വന്നത്. എന്നാൽ, ആ പശ്ചാത്തലമാകെ കുടഞ്ഞെറിഞ്ഞ് വിപ്ലവ പ്രസ്ഥാനത്തിനൊപ്പം നിലകൊണ്ടു. അപാരമായ മനുഷ്യസ്നേഹമാണ് അതിലേക്ക് വയലാറിനെ നയിച്ചത്. അങ്ങനെ ചിലരുണ്ട്. വ്യവസ്ഥിതി മാറ്റമില്ലാതെ തുടർന്നാലും തങ്ങളുടെ സ്വകാര്യ ജീവിതം സുഭിക്ഷമായി തുടരാനാകുമെങ്കിലും അതിൽ ഭ്രമിക്കാതെ വ്യവസ്ഥിതി മാറ്റിമറിക്കാൻ വേണ്ട പോരാട്ടത്തിനിറങ്ങിയവർ. എൻക്രൂമയും മണ്ടേലയും നെഹ്രുവും ഇ.എം.എസുമൊക്കെ ആ നിരയിൽ വരും. വ്യവസ്ഥിതി മാറിയിട്ടു വേണ്ടിയിരുന്നില്ല ഇവർക്കൊന്നും സുഖമായി ജീവിക്കാൻ. എങ്കിലും എല്ലാ മനുഷ്യർക്കും മനുഷ്യോചിതമായി ജീവിക്കാൻ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ അതുമുൻനിർത്തി അവർ പൊരുതാനിറങ്ങി. ആ പോരാട്ടത്തിന്റെ ഉപലബ്ധിയായിവേണം 'ബലികുടീരങ്ങളേ"പോലെയുള്ളവയെ കാണാൻ.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |