പള്ളിക്കൽ അഗ്രാെ സർവീസ് സെന്റർ പ്രവർത്തനം തുടങ്ങുന്നു
തെങ്ങമം: പള്ളിക്കൽ അഗ്രാെ സർവീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനം . ഉദ്ഘാടനം 28 ന് നടക്കും. കെട്ടിടം പണിത് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല. കെട്ടിടം കാടുമൂടി ഇഴജന്തുക്കളുടെ താവളമായി കിടക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഒക്ടേോബർ 1ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മയും വാർഡ് മെമ്പർ രഞ്ജിനി കൃഷ്ണകുമാറും ഇടപെട്ട് കാട് വെട്ടിത്തെളിച്ചിരുന്നു.
പഞ്ചായത്തടിസ്ഥാനത്തിൽ രൂപീകരിച്ച കാർഷിക കർമ്മസേനയുടെ ഓഫീസായിട്ടായിരിക്കും സെന്ററിന്റെ പ്രവർത്തനം. പൊതുജനങ്ങൾക്ക് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും കാർഷിക കർമ്മസേനയുടെ സഹായം തേടാം. കാർഷിക യന്ത്രങ്ങൾ ഇവിടെനിന്ന് വാടകയ്ക്ക് നൽകും . പഞ്ചായത്തിന്റെ കാർഷിക പദ്ധതികളുടെ ജോലി നിർവഹണം ഇനിമുതൽ കാർഷിക കർമ്മ സേനയായിരിക്കും ചെയ്യുക. ആദ്യഘട്ടമായി കൃഷി പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകേണ്ട ഗ്രോബാഗുകൾ ഇവിടെ നിറയ്ക്കും.തോട്ടുവ പബ്ളിക് മാർക്കറ്റ് വക സ്ഥലത്താണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം . കർഷക കൂട്ടായ്മകൾക്ക് കാർഷിക അറിവുകൾ പകർന്നുനൽകുക, വിത്തുല്പാദനം, നഴ്സറി പരിപാലനം, കാർഷിക രംഗത്തുണ്ടാകുന്ന പുത്തൻ പ്രവണതകൾ സംബന്ധിച്ച ചർച്ചാ ക്ലാസുകൾ തുടങ്ങിയവയും അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. 23 വാർഡുള്ള പള്ളിക്കലിൽ കൃഷി ഓഫീസ് പതിനാലാം മൈലിൽ വായനശാലാ ജംഗ്‌ഷനിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. കൈതക്കൽ , ചെറുകുന്നം ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരായ കർഷകർക്ക് കൃഷി ഭവനിൽ എത്തണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. കൈതക്കൽ ചെറുകുന്നം ഭാഗങ്ങളിൽ കൂടി ബസ് സർവീസ് ഇപ്പോഴില്ല. തെങ്ങമം വരെ നടന്നുവന്ന് വേണം ബസ് കയറാൻ . പഴകുളത്തെത്തി വേറെ ബസിന് കയറി വേണം കൃഷി ഓഫീസിലെത്താൻ. അതിനാൽ കൃഷി ഓഫീസിന്റെ സബ് ഓഫീസിലും അഗ്രോ സർവിസ് സെന്റർ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |